Pages

21 March 2011

മെലീന അറിയാന്‍....


മെലീനാ...ഞാനിതെങ്ങിനെ വിശ്വസിക്കും.നിനക്കെന്താണ് സംഭവിച്ചത്?
നിന്നെക്കുറിച്ച് എനിക്ക്  എഴുതുവാനാവുന്നില്ല.എന്‍റെ കണ്ണുകള്‍  നിറഞ്ഞൊഴുകുന്നു,വിരലുകള്‍ വിറക്കുന്നു,മനസ്സ് ഇടറുന്നു.
എങ്കിലും മെലീനാ...ഇത്രയും എനിക്ക് എഴുതാതിരിക്കാന്‍ വയ്യാ .
നിന്നെ അറിയുന്നവര്‍ ഓര്‍ക്കാന്‍ വേണ്ടി മാത്രം.ഈ അക്ഷരങ്ങളിലൂടെ അവര്‍ ഇനിയും നിന്നെയേറെ ഇഷ്ടപ്പെടട്ടെ.
അത് വേണ്ടേ മെലീനാ..വേണം..
എന്നു കരുതി ഇത് നിന്നെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പല്ല..
ഓര്‍മ്മകളാണ്. ജീവനുള്ള ഓര്‍മ്മകള്‍. ..,...
നിന്നെ എനിക്ക് ഒരുപാട് അറിയാമായിരുന്നതല്ലേ..നിന്നെ മാത്രമല്ല നിന്‍റെ എല്ലാമായിരുന്ന വിനോദിനെയും..പിന്നെ,പരിശുദ്ധം എന്ന് ഞാന്‍ കരുതിയ,
ഇന്നും അങ്ങിനെ തന്നെ വിശ്വസിക്കുന്ന നിങ്ങളുടെ പ്രണയത്തെയും..

 നിനക്കറിയാമോ മെലീനാ?. നിന്നെ ഞങ്ങള്‍ക്ക് ഒരുപാട് ഇഷ്ടമായിരുന്നു.
നാട്ടിലെ അറിയപ്പെടുന്ന  ബിസിനസ്സുകാരന്‍റെ ഏക മകള്‍ .അതിന്‍റെ യാതൊരു ഭാവവും നിനക്കില്ലായിരുന്നു.ഏത് സാമ്പത്തിക പ്രതിസന്ധിയിലും ഞങ്ങളെ സഹായിച്ചിരുന്നവള്‍ .കണക്കു പറയുകയാണെങ്കില്‍ നിന്നെ ഞാനെത്രയോ തവണ  പറ്റിച്ചിരിക്കുന്നു.
എനിക്കറിയാം മെലീന..നീ അതൊന്നും തിരികെ പ്രതീക്ഷിച്ചിരുന്നതല്ല എന്ന്.
എല്ലാവര്‍ക്കും നിന്നോട് അസൂയയായിരുന്നു.നറുനിലാവ് പോലുള്ള നിന്‍റെ  ചിരി,ആ കവിളുകളിലെ നുണക്കുഴികള്‍ ,നീല കണ്ണുകളിലെ തിളക്കം,
വാക്കുകളിലെ വശ്യത,ബന്ധങ്ങള്‍ക്കിടയിലെ സൂഷ്മത,
ആത്മാര്‍ഥമായ സൌഹൃദം.പിന്നെ അക്ഷരങ്ങളോടുള്ള നിന്‍റെ പ്രണയം,
എഴുത്തുകാരോടുള്ള ആദരവ്.
നീ പറഞ്ഞത് ഞാനിന്നും ഓര്‍ക്കുന്നു.
"അസിം...നീ വിശ്വസിക്കുമോ എന്നെനിക്കറിയില്ല..നീ തന്നെയാണെടാ എന്‍റെ പ്രിയപ്പെട്ട എഴുത്തുകാരന്‍"''.. എന്ന്..
അത് തമാശയല്ലായിരുന്നു എന്നെനിക്കറിയാം.നീ വായിക്കാന്‍ കൊണ്ടു തന്നിരുന്ന പുസ്തകങ്ങള്‍ അന്നെനിക്ക് ഒരുപാട് പ്രചോദനം തന്നെയായിരുന്നു. 
എന്നിട്ടും,എന്തിനാണ് മെലീനാ...ആ സത്യം എന്നില്‍ നിന്നും നീ മൂടി വെച്ചത്?.എന്‍റെ പ്രിയ സ്നേഹിതന്‍ വിനോദിനെ നീ ഒരുപാട് പ്രണയിക്കുന്നുണ്ടെന്ന കാര്യം.അവന്‍ എന്‍റെ വെറും സ്നേഹിതന്‍ മാത്രമായിരുന്നില്ലല്ലോ.
വേണ്ട മെലീന..നീയത് പറയണ്ടായിരുന്നു..അതായിരുന്നു നല്ലത്.

നല്ലവനായിരുന്നു വിനോദ്.ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വം.
വിനയത്തോടെയുള്ള സംസാരം.പിന്നെ നമ്മെ പോലെ അക്ഷരങ്ങളോടും,
എഴുത്തിനോടുമുള്ള ആവേശം.എത്ര മത്സരങ്ങളില്‍ ഞാന്‍ അവനു വേണ്ടി തോറ്റു കൊടുത്തിരിക്കുന്നു എന്നറിയാമോ നിനക്ക്?.
അവന്‍ അത് നിന്നോട് പറഞ്ഞിട്ടുണ്ടാവും.അവനെയും  എനിക്ക് അത്രയേറെ ഇഷ്ടമായിരുന്നു മെലീനാ...ഇഷ്ടമായിരുന്നു.അവനും നിങ്ങളുടെ പ്രണയം എന്നോട് പറയാന്‍ വൈകി.സാരമില്ല,എനിക്കതില്‍ വിഷമമില്ല.അവന്‍ അങ്ങിനെയായിരുന്നു.അവനെ ഞാന്‍ മനസിലാക്കുന്നു.ഒടുവില്‍ എല്ലാം അറിഞ്ഞപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചതും ഈ ഞാന്‍ തന്നെയായിരുന്നുവല്ലോ മെലീനാ..
കാരണം,നിങ്ങള്‍ രണ്ടാളും എനിക്ക് ഒരുപോലെ പ്രിയപ്പെട്ടവര്‍..,അതുതന്നെ..

നിന്നെക്കുറിച്ചു പറയാന്‍ അവനു ആയിരം നാവായിരുന്നു.നിന്‍റെ പേരു പോലും അവനു നല്‍കിയിരുന്നത് പുത്തന്‍ ഉണര്‍വായിരുന്നു.അത് ഞാന്‍ പലപ്പോഴും അറിഞ്ഞതാണ്.അവനെ നീ ഒരുപാട് മാറ്റിയെടുത്തു.ഞാന്‍ നിങ്ങളുടെ പ്രണയത്തിന്‍റെ മൂകസാക്ഷിയായിരുന്നു എന്ന് നിനക്ക് അറിയാമായിരുന്നു.അതിനെക്കുറിച്ച് ഒരക്ഷരം പോലും ഞാന്‍ നിന്നോടോ നീയെന്നോടോ മിണ്ടിയിരുന്നില്ല.ആ കൊച്ചു കള്ളത്തരം എനിക്ക് ഒരു പ്രത്യേക സുഖം തന്നെയായിരുന്നു സമ്മാനിച്ചത്.ഒരിക്കല്‍ നമ്മള്‍ എന്നും ഒരുമിച്ചു കൂടാറുള്ള ആ വടവൃക്ഷചോട്ടില്‍ അവനെ എനിക്ക് തനിച്ചു കിട്ടി.അപ്പോള്‍ ഞാന്‍ ചോദിച്ചു;
" വിനോദ്..നീ മെലീനയെ എത്ര മാത്രം സ്നേഹിക്കുന്നു.."
അവന്‍റെ  മറുപടി എന്തായിരുന്നുവെന്നു എനിക്ക് എഴുതാനാവില്ല മെലീനാ.
അതിനു ഈ അക്ഷരങ്ങള്‍ പോരാതെ വരും.ആകാശത്തോളം അല്ല ഭൂമിയുടെ അങ്ങേ അറ്റത്തോളം സ്നേഹത്തിന്‍റെ  നിലാവെളിച്ചം നിറഞ്ഞു നിന്ന ഒരു മനസ്സ് അവനുണ്ടായിരുന്നു.അതില്‍ പ്രണയത്തിന്‍റെ  മാലാഖയായി നീയും.
അങ്ങിനെ പറയുന്നതാവും മെലീനാ ശരി..

കാലം നമുക്കിടയില്‍ വീണ്ടും വേര്‍പാടുകള്‍ നല്‍കി.കലാലയത്തിന്‍റെ വാതിലുകള്‍ നമുക്ക് മുന്നില്‍ അടഞ്ഞു..പിരിയാതെ വയ്യ.പക്ഷെ ഈ സൌഹൃദം ഒരിക്കലും പിരിയരുതേ..എന്ന പ്രാര്‍ത്ഥനയുമായി നമ്മള്‍ പലവഴിക്ക് പിരിഞ്ഞു.യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാന്‍ നമ്മള്‍ക്ക്  ഒരുപാട് സമയമെടുത്തു.വിനോദിന് ഒരിക്കലും നിന്നെ പിരിഞ്ഞു പോകാന്‍ കഴിയുമായിരുന്നില്ല.അവനെ ഞാന്‍ ശ്രദ്ധിച്ചിരുന്നു.എങ്കിലും,വീണ്ടും നമ്മള്‍ കാണുമെന്ന പ്രതീക്ഷകളോടെ അകന്നു.
അങ്ങിനെ അകലുവാന്‍ ആകുമോ മെലീനാ നമുക്ക്.!!

പിന്നെ ഞാന്‍ ജീവിതത്തിന്‍റെ  പുതു നിറങ്ങള്‍ തേടിയുള്ള യാത്രയിലായിരുന്നു.
അതിനിടയിലും ഞാന്‍ അറിയുന്നുണ്ടായിരുന്നു;അന്വഷിക്കുന്നുണ്ടായിരുന്നു 
നിങ്ങളുടെ കാര്യങ്ങള്‍.. 
അതല്ലേ മെലീനാ....എന്‍റെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ ...

ആയിടക്ക് ഞാന്‍ മദ്രാസില്‍ ആയിരുന്നു.ജോലി തിരക്കി പോയതാണ്.മൂന്നു മാസം കഴിഞ്ഞിരിക്കുന്നു.നാട്ടില്‍ വരണം ..ഉമ്മയെ കാണണം.
തിരുവനന്തപുരത്തേക്കുള്ള മടക്ക യാത്രക്കായി മദ്രാസ്‌ റെയില്‍വേ സ്റെഷനില്‍ നില്‍ക്കുമ്പോള്‍ എന്‍റെ മൊബൈല്‍ ഫോണിലേക്കൊരു കോള്‍ വന്നു.വിളിച്ചത് നമ്മുടെ സുഹൃത്തുക്കളില്‍ ഒരാള്‍ .സംസാരിച്ചു തീരുന്നതിനു മുന്‍പേ എന്‍റെ ഫോണ്‍ സ്വിച്ച് ഓഫ്‌ ആയി.ബാറ്ററി ചാര്‍ജു തീര്‍ന്നതാണ്.
അവന്‍റെ വാക്കുകള്‍ അത്ര സുഖമുള്ളതല്ല എന്നെനിക്ക് മനസ്സിലായി..
സംസാരത്തിനിടയില്‍ അവന്‍ ''എടാ നമ്മുടെ വിനോദ്...'' എന്ന് പറയുന്നുണ്ടായിരുന്നു.അതെ,വിനോദിന് എന്തോ സംഭവിച്ചിരിക്കുന്നു.ഞാന്‍ ഉറപ്പിച്ചു.ഇനിയെന്താണ് ചെയ്യുക.തീവണ്ടി ഫ്ലാറ്റ്ഫോമിലുണ്ട്.
ഫസ്റ്ക്ലാസ്സ് ടിക്കറ്റ് ആയതു കാരണം സീറ്റ്‌ കിട്ടും.അതോര്‍ത്തു വിഷമിക്കണ്ട.
തിക്കി തിരക്കി ഞാന്‍ തീവണ്ടിക്കുള്ളില്‍ കയറി.സാധാരണ യാത്രകളില്‍ ഞാന്‍ സഹയാത്രക്കാരോട് കൂടുതല്‍ സംസാരിക്കാറില്ല.എന്തെങ്കിലും പുസ്തകം വായിച്ചിരിക്കാറാണ് പതിവ്.പിന്നെ ഉറങ്ങും.പക്ഷെ,അന്നു ഞാന്‍ ആദ്യമായി ഒരാളെ അങ്ങോട്ട്‌ പരിചയപ്പെട്ടു.സംസാരത്തിനിടയില്‍ ഞാന്‍ അയാളോട് 'താങ്കളുടെ ഫോണ്‍ ഒന്ന് തരാമോ'...എന്നു ചോദിച്ചു.വിളിക്കേണ്ട കാര്യവും കൂടി പറഞ്ഞു.ഒരു മടിയും കൂടാതെ അയാള്‍ എനിക്ക് ഫോണ്‍ തന്നു.എന്നെ വിളിച്ച നമ്പരിലേക്ക് തിരികെ വിളിച്ചു.
അതെ...ഞാന്‍ വിചാരിച്ചത് തന്നെ സംഭവിച്ചിരിക്കുന്നു.വിനോദ്...അവന്‍ ആത്മഹത്യ ചെയ്തു.എങ്ങിനെ ഞാനിത് ഉള്‍ക്കൊള്ളും..ഈ പോക്കില്‍ അവനെ കൂടി കാണണം എന്നുണ്ടായിരുന്നു..ഇനിയെങ്ങിനെ കാണും.
ചിന്തിക്കാന്‍ കൂടി വയ്യ..ഞാന്‍ നേരെ തീവണ്ടിക്കുള്ളിലെ ബാത്ത്‌റൂമിലേക്ക് നടന്നു.അകത്തു കയറി കുറ്റിയിട്ടു.ദുര്‍ഗന്ധം നിറഞ്ഞ ആ റൂമിനുള്ളില്‍ നിന്നു ഞാന്‍ പൊട്ടി പൊട്ടി കരഞ്ഞു..അല്ല ..നിലവിളിച്ചു എന്നുപറയുന്നതാവും ശരി..ആ നിലവിളി തീവണ്ടിയുടെ അലര്‍ച്ചയോടോപ്പം പുറത്തെ കാറ്റില്‍ ചേര്‍ന്ന് അലിഞ്ഞലിഞ്ഞ് ഇല്ലാതായി പോയി.
മുഖം കഴുകി പുറത്തു കടന്നു.അടുത്ത ഊഴവും കാത്തു പുറത്തു ഒന്നു രണ്ടു പേര്‍ നില്‍ക്കുന്നുണ്ടായിരുന്നു.നല്ല തലവേദന.യാത്രകളില്‍ ഇതുള്ളതാണ്.
ബാഗില്‍ പനഡോള്‍ കരുതിയിട്ടുണ്ട്.ഒരെണ്ണമാണ്‌ സ്ഥിരം കഴിക്കാറ്.അന്നു ഞാന്‍ രണ്ടെണ്ണം കഴിച്ചു.അതിനാലാവാം നല്ല ഉറക്കം കിട്ടി.അവന്‍റെ ഓര്‍മ്മകള്‍ ആ ഉറക്കത്തിനിടയില്‍ നേര്‍ത്ത് നേര്‍ത്ത് ഇല്ലാതാവുന്നതായി ഞാന്‍ അറിഞ്ഞു.അതു നന്നായി.ഇല്ലെങ്കില്‍ ആ തീവണ്ടി യാത്രക്കിടയില്‍ ഞാനും അവനോടൊപ്പം പോകുമായിരുന്നു.
സത്യം മെലീനാ...എന്നെ നിനക്ക് അറിയാമല്ലോ..

എങ്ങിനെയോ ആ തീവണ്ടി തിരുവനന്തപുരത്ത് എത്തി.അതുമാത്രം ഞാന്‍ ഓര്‍ക്കുന്നു .നിലവിളിച്ചു നിന്നു.എന്‍റെ മനസ്സില്‍ നിറയെ വിനോദായിരുന്നു. എത്രയും പെട്ടന്ന്‍ പാപ്പനംകോട്ടുള്ള അവന്‍റെ വീട്ടിലെത്തണം.തമ്പാനൂര്‍ ബസ്‌ സ്റ്റാന്റിനു മുന്‍പില്‍ നിന്നും ഒരു ഓട്ടോ പിടിച്ചു അങ്ങോട്ട്‌ തിരിച്ചു.ഞാന്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്കു മുന്‍പ് തന്നെ അവന്‍റെ ചിത കെട്ടടങ്ങിയിരുന്നു.വീണ്ടും..ആ ചാരങ്ങള്‍ക്ക് അരികിലിരുന്നു ഞാന്‍ പൊട്ടിക്കരഞ്ഞു...അപ്പോള്‍ എനിക്ക് അതല്ലേ ചെയ്യാന്‍ കഴിയു മെലീനാ..

ആരോടും ഒന്നും മിണ്ടിയില്ല ..അവന്‍റെ  അച്ഛനേം അമ്മയേം അപ്പോള്‍ എനിക്ക് കാണാന്‍ കഴിയില്ല..ആശ്വസിപ്പിക്കാന്‍ ആവില്ല..എന്തുപറഞ്ഞാണ് ഞാന്‍ അവരെ ആശ്വസിപ്പിക്കേണ്ടത്? ..ഒപ്പം പഠിച്ച ഒന്നു  രണ്ടു സുഹൃത്തുക്കള്‍ അവിടെയുണ്ടായിരുന്നു.അവരുടെ വണ്ടിയില്‍ എന്നെ കോട്ടൂരിലെ വീട്ടിലെത്തിച്ചു.വീട്ടിലേക്കുള്ള യാത്രക്കിടയില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ പലതും പറഞ്ഞു കൊണ്ടിരുന്നു.അതൊന്നും കേള്‍ക്കാനോ,  ഉള്‍ക്കൊള്ളാനോ ഉള്ള മാനസികാവസ്ഥയിലായിരുന്നില്ല അപ്പോള്‍ ഞാന്‍.....,..
എന്നെ വീട്ടിലാക്കി സുഹൃത്തുക്കള്‍ മടങ്ങി.
മൂന്നു മാസങ്ങളിലായി എന്നെ തേടിയെത്തിയ നിരവധി കത്തുകള്‍ക്കിടയില്‍ ഒന്ന് ഞാന്‍ കണ്ടു.മെലീനാ....അതു നിന്‍റെ  കല്യാണ ക്ഷണക്കത്ത് ആയിരുന്നു.നീ അതെങ്ങിലും ചെയ്തല്ലോ മെലീനാ.ഇനി ഞാന്‍ എന്താണ് പറയേണ്ടത്.എല്ലാം ഊഹിക്കവുന്നതല്ലേ?.എങ്കിലും,പലതും എനിക്ക് വിശ്വസിക്കാന്‍ കഴിയില്ല മെലീനാ..സത്യത്തിനെ,യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളാതെ വയ്യല്ലോ.നീയിപ്പോള്‍ മറ്റൊരാളുടെതായിരിക്കുന്നു.നിന്‍റെ ഇഷ്ടത്തോടെ അല്ലായിരുന്നു എന്നു തന്നെ  ഞാന്‍ കരുതുന്നു.അങ്ങിനെ അല്ലെ മെലീനാ..
എന്തിനും ശരികളുണ്ട്‌..., പിടിവാശിക്കാരനായിരുന്നു നിന്‍റെ അച്ഛനെന്നു എനിക്കറിയാം.അയാളുടെ നിര്‍ബന്ധത്തിനു നീ വഴങ്ങുക ആയിരുന്നില്ലേ?.
ഇന്നും ഞാന്‍ അങ്ങിനെ തന്നെ വിശ്വസിക്കുന്നു.
നിന്‍റെ  ശരികള്‍ എല്ലാവര്‍ക്കും ശരികള്‍ ആവണം എന്നില്ല..വിനോദ് ചെയ്തതാണ് ശരിയെന്ന് ഞാന്‍ ന്യയീകരിക്കുന്നുമില്ല..

വീണ്ടും ഞാന്‍ തിരക്കേറിയ ജീവിത യാത്രയിലേക്ക്..ഒന്നും എനിക്ക് മറക്കാന്‍ കഴിയുന്നില്ല.നിന്നെ വന്നു കാണണം എന്നുണ്ടായിരുന്നു.ഒരിക്കല്‍ ..ഒരിക്കല്‍ കൂടി മാത്രം.ഇപ്പോള്‍ അതുവേണ്ടാ..ഇതിനിടയില്‍ ജീവിതത്തിന്‍റെ മേച്ചില്‍ പുറങ്ങള്‍ തേടി ഞാന്‍ ഗള്‍ഫിലേക്ക് വിമാനം കയറിയിരുന്നു..

രണ്ടുവര്‍ഷം നീണ്ട പ്രവാസ ജീവിതത്തിനിടയിലും അത് മനസ്സിലുണ്ടായിരുന്നു. ഇടയ്ക്കു ഞാന്‍ രണ്ടു മാസത്തെ അവധിക്കു നാട്ടില്‍ വന്നു.പത്താം നാള്‍ ചിക്കന്‍പോക്സ് പിടിച്ചു കിടപ്പിലായി.പുറത്തു പോകാന്‍ കഴിയാത്ത അവസ്ഥ.വീട്ടില്‍ തന്നെ കഴിച്ചു കൂട്ടി.
പിന്നെ ആരെയും കാണണം എന്ന് തോന്നിയില്ല.അവധി തീരാറായി.ഇനി തിരികെ മടങ്ങാനുള്ള തിരക്കിലേക്ക്...
ടിക്കറ്റ് സംബന്ധമായ കാര്യത്തിനു തിരുവനന്തപുരത്ത് പോയി മടങ്ങി വരും വഴി കാട്ടാക്കട ബസ്സ്‌സ്റ്റാന്‍ഡില്‍ വെച്ചു ഞാന്‍ നമ്മുടെ ഒരു പഴയ സുഹൃത്തിനെ കണ്ടു.സംസാരത്തിനിടയില്‍ ഞാന്‍ നിന്നെക്കുറിച്ചു ചോദിച്ചു.
അവനാണ് പറഞ്ഞത്.നിന്‍റെ ഇപ്പോഴത്തെ അവസ്ഥ.
വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടി ത്തെറിച്ചു ശരീരം മുഴുവന്‍ പൊള്ളലേറ്റ് മരണത്തോട് മല്ലടിച്ച് നീ ആശുപത്രിയില്‍ കിടക്കുകയാണെന്ന്..അതുകേട്ടപ്പോള്‍ ഉടന്‍ വന്നു കാണണം എന്നു തോന്നി.
അല്ലെങ്കില്‍,നമ്മളെന്തു സുഹൃത്തുക്കളാണ് മെലീനാ.അതാണ്‌ ഞാന്‍ വന്നത്.

എനിക്ക് നിന്നെ കാണണം..ചിലപ്പോള്‍ ഇത് നമ്മുടെ അവസാന കാണലാവാം.
അല്ല ...ഇനി നമ്മള്‍ കണ്ടുമുട്ടില്ല എന്നെന്‍റെ മനസ്സ്‌ പറയുന്നു.
ഐ സി യു വിനു പുറത്തെ കസേരയിലിരുന്നു ഏങ്ങലടിച്ചു കരയുന്ന നിന്‍റെ അമ്മയെ ഞാന്‍ കണ്ടു.അച്ഛന്‍ പുറത്തെ കോണിപ്പടിയില്‍ നിന്നും മൊബൈലില്‍ ഉറക്കെ സംസാരികുന്നത് ഞാന്‍ കേട്ടു.അതെന്തായാലും നിന്നെക്കുറിച്ചു അല്ലായിരുന്നു.ഞാന്‍ ചെവിയോര്‍ത്തിരുന്നു.അത് ബിസ്സിനെസ്സ് കാര്യങ്ങള്‍ ആണെന്ന് തോന്നുന്നു.
ഡ്യുട്ടി ഡോക്ടറോട് കാര്യം പറഞ്ഞു.ആദ്യം അനുവദിച്ചില്ല.നിന്‍റെ അവസ്ഥ അത്രക്ക് മോശമായിരുന്നല്ലോ.ഞാന്‍ ഒരുപാട് നിര്‍ബന്ധിച്ചു.കാല് പിടിച്ചു എന്നു തന്നെ പറയാം..ഒടുവില്‍ ഡോക്ടര്‍ സമ്മതിച്ചു.
"താങ്കള്‍ക്ക്‌ ഇപ്പോള്‍ ആളെ കണ്ടാല്‍ മനസ്സിലാവില്ല .താങ്ങളെയും അവള്‍ക്കു തിരിച്ചറിയാനാവില്ല.ശരീരം മുഴുവന്‍ പൊള്ളലാണ്..മുഖത്തിന്റെ ഒരു ഭാഗം മാത്രമേ പോള്ളലെല്‍ക്കാതെ ബാക്കിയുള്ളൂ"..ഡോക്ടര്‍ പറഞ്ഞു..
"മതി ഡോക്ടര്‍ ..എനിക്ക് ആ ഭാഗം കണ്ടാല്‍ മതി.." 
ഞാന്‍ പറഞ്ഞു.എന്നെ ഐ സി യു വിനുള്ളിലേക്ക് കയറ്റി വിട്ടു..

മെലീനാ...ഇപ്പോള്‍ ഞാന്‍ നിന്‍റെ അരികിലാണ്.മുഖം നീ ഒരു ഭാഗത്തേക്ക് ചരിച്ചു വെച്ചിരിക്കുന്നതല്ല എന്നെനിക്ക് അറിയാം.മറുഭാഗം നിനക്ക് നഷ്ട്ടമായിരിക്കുന്നു.നിന്‍റെ  കവിളുകള്‍ ..നുണക്കുഴികള്‍ എല്ലാം ...
നീ എന്നെ കണ്ടു എന്നു ഞാനറിയുന്നു..നിന്‍റെ ആ കണ്ണിലെ തിളക്കം അതാണ്‌ സൂചിപ്പിക്കുന്നത്.ആ കണ്ണിലേക്കു ഞാന്‍ നോക്കി നില്‍ക്കുന്നു.  മെലീനാ...എനിക്കറിയാം നിനക്കെന്തോ എന്നോട് പറയാനുണ്ട്.എന്നോട് മാത്രം പറയാന്‍ നീയെന്തോ ബാക്കി വെച്ചിട്ടുണ്ട്...അങ്ങിനെ ആയിരുന്നല്ലോ മെലീനാ നമ്മള്‍ .നിറഞ്ഞു തുളുമ്പിയ നിന്‍റെ കണ്ണ് അതിനുള്ള തെളിവാണ്.വേണ്ട മെലീനാ....നീ ഒന്നും പറയണ്ട.എല്ലാം എനിക്കറിയാം..നീ പറയാന്‍ ആഗ്രഹിക്കുന്നതെല്ലാം..നമുക്കിടയില്‍ ഇപ്പോള്‍ ഈ മൌനം മാത്രം മതി.
ഞാന്‍ പറഞ്ഞല്ലോ?.എല്ലാം നിങ്ങളുടെ ശരികളായിരുന്നു.ഞാന്‍ സമ്മതിക്കുന്നു.നിന്റെയും,വിനോദിന്റെയും ശരികള്‍ ..അതെങ്ങിനെ ഞാന്‍ തെറ്റെന്നു പറയും. മെലീനാ....അതിനെനിക്ക് ആവുമോ...ഇല്ല ..ആവില്ല.
മതി ..എനിക്കിത്രയും മതി.അധികനേരം ഞാന്‍ നില്‍ക്കുന്നില്ല.എനിക്ക് ചിലപ്പോള്‍ എന്നെ തന്നെ നിയന്ത്രിക്കാന്‍ കഴിഞ്ഞെന്നു വരില്ല.
ഞാന്‍ പോകുന്നു....നിന്നെ തനിച്ചാക്കി...
ഐ.സി.യുവിന് പുറത്തിറങ്ങിയപ്പോള്‍ ഒരാശ്വാസം ഉണ്ടായിരുന്നു..ഈ അവസ്ഥയിലും നീ എന്നെ തിരിച്ചറിഞ്ഞല്ലോ.!!
എന്‍റെ മനസ്സിലെ അപ്പോഴത്തെ പ്രാര്‍ത്ഥന എന്തായിരുന്നുവെന്ന്നി നക്ക് അറിയാമോ മെലീനാ...അതെങ്ങിനെ അറിയും.ഞാന്‍ പറയുന്നില്ല..
കാരണം അതൊരു സുഹൃത്തും പറയാന്‍ പാടില്ലാത്തതാണ്.എനിക്ക് നിന്നെ ഇങ്ങിനെ കാണാനാവില്ല മെലീനാ...നീ ഇങ്ങിനെ കിടക്കേണ്ട.കിടക്കാന്‍ പാടില്ല.

മടക്കയാത്രക്കുള്ള ദിവസമായി.തിരുവനന്തപുരം വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ ക്ലിയറന്‍സിനുള്ള വരിയില്‍ നിന്നപ്പോള്‍ വീണ്ടും എന്‍റെ ഫോണിലെക്കൊരു കാള്‍ വന്നു..അന്ന് മദ്രാസ്സില്‍ നിന്നും നാട്ടിലേക്കുള്ള  മടക്കയാത്രക്കിടയില്‍ എന്നെ വിളിച്ച അതേ നമ്പര്‍ .ഞാന്‍ ഫോണ്‍ എടുത്തു..മറു തലക്കല്‍ നിന്നും 'അസിമേ ...നമ്മുടെ മെലീന....എടാ....നമ്മുടെ മെലീന'...എന്ന ശബ്ദവും കേട്ടു..അങ്ങോട്ട്‌ ഒന്നും സംസാരിക്കാന്‍ എനിക്ക് തോന്നിയില്ല..ആവുന്നില്ല...ഞാന്‍ ഫോണ്‍ സ്വിച്ച് ഓഫ്‌ ചെയ്ത..ഇനി ആരും എന്നെ വിളിക്കണ്ട..അവന്‍ പറയാന്‍ പോകുന്ന കാര്യം എന്താണെന്ന്എനിക്കറിയാം..ഞാന്‍ ഒരുവേള ആഗ്രഹിച്ചത്‌ തന്നെ.എങ്കിലും..എനിക്കത് കേള്‍ക്കേണ്ട..

വയ്യ മെലീനാ....എന്‍റെ കണ്‍മുന്നില്‍  ഇന്നും നീ ആ പാവാടക്കാരി ഉണ്ടക്കണ്ണി മെലീന ആയിരുന്നാല്‍ മതി..മറ്റൊന്നും ഞാന്‍ സങ്കല്‍പ്പിക്കുന്നില്ല ..എന്‍റെ ഓര്‍മ്മയുടെ മുറ്റത്തെ പൂമരതണലില്‍ ഇടത്തും വലത്തുമായി നിങ്ങള്‍ രണ്ടാളും ഇപ്പോഴുമുണ്ട്..നീയും വിനോദും...
അങ്ങിനെയേ എനിക്ക് കരുതാനാകൂ...!!






01 March 2011

ഒരു പാതിരാ 'കുല' പാതകത്തിന്‍റെ കഥ.




ഞാനൊരു കഥ പറയാം..ഒരു പാതിരാ 'കുല'പാതകതിന്റെ കഥ.പച്ച മലയാളത്തില്‍ പറഞ്ഞാല്‍ കുല മോഷണം.അത് തന്നെ.
കഥ വായിച്ചു ആരെങ്കിലും കുലയുടെ അവകാശവാദവും പറഞ്ഞു വന്നാല്‍ ഇപ്പോഴേ ഒരു മുന്‍കൂര്‍ജാമ്യം..
'ഈ കഥയ്ക്കോ,കുലക്കോ,കഥാപാത്രങ്ങള്‍ക്കോ ജീവിച്ചു കൊതിതീരാതെ നാട്ടുകാര്‍ തല്ലികൊന്നവരുമായോ,മരിക്കാതെ ജീവിക്കുന്നവരുമായോ എന്തെങ്കിലും തരത്തില്‍ സാദ്രിശ്യം തോന്നുന്നെങ്കില്‍ അത് തികച്ചും സ്വാഭാവികം മാത്രമാണ്..
(അതിന്റെ പേരില്‍ ആരും എന്നെ തല്ലാന്‍ വന്നെക്കരുത്..)
അതിനൊപ്പം 'ദയവായി ആരും എന്നെ ഒറ്റിക്കൊടുക്കരുതെ...' എന്ന അപേക്ഷ കൂടി..

സ്നേഹത്തോടെ ഞങ്ങളുടെ രാജന്‍ സാറിനോട് .."സാറിത് വായിക്കുന്നുണ്ടെങ്കില്‍ ഇനിയും പാര്‍ട്ടി പിരിവുമായി അങ്ങയുടെ അടുത്ത് വരാനുള്ളതാണ്..ആയിരം തരാനുള്ള ഇടത്തു അഞ്ഞൂറ് തന്നു ഞങ്ങളെ ഒഴിവാക്കരുത്‌..പ്ലീസ്....


ഇതെന്നെ എഴുതാന്‍ പ്രേരിപ്പിച്ച നാട്ടിലെ അറിയപ്പെടുന്ന കള്ളന്മാരായിരുന്ന ശശിമേശിരിയെയും,കായംകുളം കൊച്ചുണ്ണിയെയും,മീശ മാധവനെയും മനസ്സില്‍ ധ്യാനിച്ച്‌ അവരുടെ ഫോടോസ്ടാറ്റ് പടത്തിന് മുന്നില്‍ രണ്ടു ചന്ദനത്തിരി കത്തിച്ചു വച്ച് തുടങ്ങാന്‍ പോകുവാ...വരുന്നിടത്ത് വെച്ചു കാണാം..അല്ലപിന്നെ...(അയ്യോ..തിരി കത്തുന്നില്ലല്ലോ..!!)

കഥയിലേക്ക് കടക്കുന്നതിനു മുന്‍പ് ഞാന്‍ താരങ്ങളെ പരിചയപ്പെടുത്താം..അവരാണ് ഇതിലെ നായകന്മാരും,വില്ലന്മാരും...
അത് അന്ത കാലം...ഇപ്പൊ അതെല്ലാം മാറിപ്പോച്ചു കണ്ണാ...!!
വേണ്ട..വഴിയെ പറഞ്ഞു പോകാം..അവന്മാരെ ആദ്യമേ അങ്ങ് പൊക്കി വെയ്ക്കണ്ട..അതാണ്‌ അതിന്റെ ഒരു ശരി...
പലരും ഇന്ന് നല്ല നിലയിലെത്തി.അധ്യാപകര്‍ ,സ്വകാര്യ സ്ഥാപനങ്ങളില്‍ വര്‍ക്ക് ചെയ്യുന്നവര്‍ , വിദേശങ്ങളില്‍ നല്ല ജോലി നോക്കുന്നവര്‍ ....ഈശ്വരാ ..നീ ഒരു സംഭവം തന്നെ...ബുദ്ധിയില്ലാത്ത അവര്‍ക്ക് നീ നല്ല ബുദ്ധി കൊടുത്തല്ലോ..
സന്തോഷമായി..ഇവന്മാരെന്റെ കൂട്ടുകാര്‍ ആയിരുന്നു എന്ന് പറയാന്‍ അഭിമാനിക്കുന്നു...(സോപ്പ്..സോപ്പ്..)

ഇവന്മാരെ ഒക്കെ നന്നാക്കാന്‍ നടന്ന ഞാന്‍ മാത്രം എങ്ങും എത്താതെ പോയി..സ്വഭാവം നന്നാവണം എന്ന് പറയുന്നത് എത്രയോ ശരി..അതാവാം കാരണം അല്ലെ..ഏതുവരെ പോകും എന്ന് നോക്കാം..അല്ലപിന്നെ..
ഇനി നമുക്ക് ആ കഥയിലേക്ക് കടക്കാം...
വര്‍ഷങ്ങള്‍ക്കു മുന്‍പ്..ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ..തൊണ്ണൂറ്റി...പണ്ടാരം..അത് മറന്നു.എങ്ങനെ മറക്കാതിരിക്കും.ഇന്ന് ഇത് കുത്തിക്കുറിക്കേണ്ട ഗതി വരുമെന്ന് അന്ന് അറിയില്ലയിരുന്നല്ലോ.എന്തായാലും വര്‍ഷക്കണക്ക് അവിടെ നില്‍ക്കട്ടെ....ഞാനൊരു സൂചന തരാം...ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ്..കഥ തുടരാന്‍ അത് മതി..ബാക്കി നിങ്ങള്‍ ഊഹിച്ചു പൂരിപ്പിച്ചോളൂ..!

ഒരു അവധിക്കാലം...പള്ളിക്കൂടം അടച്ചു.രണ്ടുമാസം ഇനി അങ്ങോട്ട്‌ പോണ്ട...സാറന്മാരെ കൊണ്ടുള്ള ശല്യം തീര്ന്നുക്കിട്ടി.അതാണോരു ആശ്വാസം..മൂന്നു കിലോമീറ്റര്‍ നടത്തം .. ഇനി അതും വേണ്ട...എന്തെങ്കിലും കഴിച്ചു ശരീരവും,സൌന്തര്യവും ഒന്ന് ഉഷാറാക്കണം..എന്നിട്ട് വേണം ആ ശൈനിയോട്‌ " ഐ ലവ് യു" എന്നൊന്ന് പറയാന്‍..ഒരു ദിവസം പറഞ്ഞതാണ് : "നീ പോടാ..കരുമ്പാ..കരുമാടീ "..എന്ന് അവള്‍ പറഞ്ഞു..അതൊരു നീറ്റലായി മനസ്സില്‍ കിടക്കുകയാണ്..നിന്നേം കൊണ്ടേ ഞാന്‍ പോകൂ എന്ന വാശിയും...പു ഹ ഹ ഹ...അന്ന് "ഫെര്‍ ആന്റ് ലോവലി" എന്ന് കേട്ടിട്ടുപോലുമില്ല..ഇന്നത്തെ പിള്ളാരുടെ ഓരോരോ ഭാഗ്യങ്ങളെ...ഇന്ന് പ്രേമിക്കാന്‍ എന്തെല്ലാം മാര്‍ഗങ്ങള്‍ ..ഇന്റര്‍നെറ്റ്‌..മൊബൈല്‍ ഫോണ്‍ ..ചാറ്റിംഗ്..മെസ്സേജ് അങ്ങനെ എന്തെല്ലാം...
അയലത്തെ ഗള്‍ഫുകാരന്‍ അഷറഫ് ഇക്കാന്റെ മോന്‍ ഷമീറിന്റെ വീട്ടില്‍ നിന്നും വാങ്ങി കടലാസില്‍ പൊതിഞ്ഞു ഞാന്‍ സൂക്ഷിച്ചു വെച്ചിരുന്ന കുട്ടിക്യുറ പൌഡര്‍ കൊണ്ടാണ് അന്ന് മാനം കാത്തിരുന്നത്.."എങ്ങനെ വെളുക്കും..കാക്ക കുളിച്ചാല്‍ കൊക്കാകില്ലല്ലോ മോനെ അസിമേ".. എന്ന അപരാധം വേറെയും കേക്കേണ്ടി വന്നു..ഇപ്പോള്‍ ആലോചിച്ചപ്പോള്‍ ആ പറഞ്ഞത് ശരിയാണെന്ന് തോന്നുന്നു...

ഇനി രണ്ടുമാസം മദ്രസ്സ പഠനം..പിന്നെ ഞാന്‍ പറഞ്ഞ തയ്യാറെടുപ്പുകള്‍ ..വീടിനു തൊട്ടടുത്താണ് മദ്രസ്സ."ഹിദായത്തുല്‍ ഇസ്ലാം മദ്രസ്സ"..ഇന്നും വെണ്ടയ്ക്ക അക്ഷരത്തില്‍ ആ ബോര്‍ഡ് അവിടെ ഉണ്ട്..രണ്ടേ,രണ്ടു കാര്യത്തിലെ ഉമ്മാക്ക് എന്നോട് നിര്‍ബന്ധമുണ്ടായിരുന്നുള്ളൂ..പള്ളിയിലും,പളിക്കൂടതിലും മുടങ്ങാതെ പോകണം..ഒന്ന് അതായിരുന്നു.അങ്ങനെ എങ്കിലും കുറച്ചുനേരം അവര്‍ക്കൊരു സമാധാനം കിട്ടുമായിരുന്നല്ലോ..അതുതന്നെ.
പിന്നെ ഒന്ന്...അത് ഞാന്‍ പറയൂല്ല..ഇന്ന് ഞാന്‍ പോത്ത്‌ പോലെ വളര്‍ന്നു പനമരം പോലെ പന്തലിച്ചു എങ്കിലും നടത്തി കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല.ഹ ഹ ഹ...ഞാനാരാ മോന്‍..ഒരു പണി അങ്ങോട്ടും ഇരിക്കട്ടെ...!!

ഉച്ചക്ക് മദ്രസ്സ വിടും.പിന്നെ പറയണ്ട.രാജന്‍ സാറിന്റെ കൊയ്തുകഴിഞ്ഞു കിടക്കുന്ന വയലിലാണ് ഞങ്ങള്‍ ക്രിക്കറ്റ് കളിച്ചിരുന്നത്..കൊയ്ത്തു കഴിഞ്ഞു മണ്ണ് ഉണങ്ങി തുടങ്ങുമ്പോള്‍ തന്നെ ഞങ്ങള്‍ അവിടം നിലംതല്ലി കൊണ്ടു അടിച്ചു ശരിയാക്കി കളിക്കാന്‍ പാകത്തിലാക്കി ഇടും.
ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ ഈ കഥയിലെ താരങ്ങള്‍ ..ഇനി ഞാന്‍ അവരുടെ പേര് പറയാം.അനീസ്‌,ഹാഷിം,ഹക്കീം,ജഹാംഗീര്‍ പിന്നെ ഞങ്ങളുടെ പതിനെട്ടാം കമ്പനിയില്‍ പെട്ട നാരായണനും,ഷൈന്‍ രാജും പിന്നെ ഈ പാവം ഞാനും...മൊത്തം എഴുതി കൂട്ടി നോക്കുമ്പോള്‍ ഏഴു പേര്‍ ...ഒരു അരയുടെ കുറവ്..അതവിടെ കിടക്കട്ടെ..ഈ കഥയിലേക്ക് ഇനിയും ഒരാള്‍ കൂടി വരാനുണ്ട്..അപ്പോള്‍ ശരിയാവും..
ഉച്ചക്ക് പള്ളി വിടുന്ന സമയം നോക്കി ഷൈനും,നാരായണനും വയലില്‍ തന്നെ ഉണ്ടാവും..തെങ്ങിന്‍ മടല് കൊണ്ടു ഉണ്ടാക്കിയ ബാറ്റില്‍ റബ്ബര്‍ പന്ത് കൊണ്ടു തട്ടിയും,മുട്ടിയും കളികുന്നത് കണ്ടാല്‍ ഇവനൊക്കെ ഭാവിയിലെ 'സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ' ആയി പോകുമെന്ന് കരുതി..ഇന്നിവര്‍ കല്യാണം കഴിഞ്ഞു കുട്ടികളുമായി ജീവിതത്തില്‍ പന്ത് കളിച്ചു കൊണ്ടിരിക്കുന്നു.ഞങ്ങളുടെ കൂട്ടത്തില്‍ എങ്ങുമെത്താതെ പോയ രണ്ടു കിടിലങ്ങള്‍ ....
ഇന്ന് ഇവന്മാരുടെ കാലു കഴുകി കുടിക്കണം എന്ന് ഇടയ്ക്കു ഉമ്മ ഓര്‍മ്മപ്പെടുതാറുണ്ട്.."ഡാ അസിമേ...നിന്റെ കൂടെ നടന്ന ആ ഷൈനിനേം,നാരായണ നേം കണ്ടു നീ പഠിക്കെടാ" ...എന്ന്...
ചെറുപ്പത്തിലെ അവന്മാര് പെണ്ണ് കെട്ടി..വേറെ ജോലിയും,കൂലിയൊന്നും ഇല്ലാത്തോണ്ട് ഒന്ന്,രണ്ടു പില്ലെരുണ്ടായി..
അതാണോ വലിയ കാര്യം...ഹും...ഇവന്മാരെ കൊണ്ടു പണ്ടാരടങ്ങിയല്ലോ..ഇവന്മാര്‍ക്കൊക്കെ പെണ്ണ് കെട്ടിച്ചു കൊടുത്ത ദീക്കനെയും,മല്ലന്‍ കാണിയും വേണം തല്ലാന്‍....(വേണ്ട...തല്ലണ്ട...ഇവന്മാര് പെണ്ണ് കെട്ടിയത് കൊണ്ടു വീട്ടില്‍ അടങ്ങി ഒതുങ്ങി കിടക്കുന്നു..ഇല്ലെങ്കില്‍ എന്നെ പോലെ നാട് തെണ്ടാനും,നാട്ടാരെ നന്നാക്കാനും നടക്കുമായിരുന്നു..നല്ല കഥയായി..
അയ്യോ..പിന്നേം കഥയുടെ ഗതി മാറി...എവിടെ കുല...ഹ ഹ ഹ....ഇനി അങ്ങോട്ട്‌ പോകാം.!!
കുറഞ്ഞ പേജില്‍ ഈ കഥ എഴുതി തീര്‍ത്തില്ലെങ്കിലെ ഖരീം സാര്‍ (വെട്ടം,ഓണ്‍ലൈന്‍ മാഗസിന്‍, എഡിറ്റര്‍ ),എന്റെ മുട്ടുകാല് തല്ലി ഒടിക്കും..
അതുകൊണ്ട് ഇനി അവിടെന്നു പറഞ്ഞു തുടങ്ങാം...



അങ്ങനെ ഒരു വ്യാഴഴ്ച വന്നെത്തി..ഉച്ചക്ക് ശേഷം മദ്രസ ഉണ്ടാവില്ല..പൂട്ടികെട്ടി ഉസ്താദ് വീട്ടില്‍ പോകുന്ന ദിവസം..ഇനി ശനിയാഴ്ച രാവിലെ അങ്ങേരെ നോക്കിയാല്‍ മതി.
അന്നാണ് വയലില്‍ ക്രിക്കറ്റ് മത്സരം കൊഴുക്കുന്ന ദിവസം..എവിടെ കൊഴുക്കാന്‍ ..ഞങ്ങളല്ലേ ആള്‍ക്കാര്‍ ..തീരുന്നതിനു മുന്‍പേ തന്നെ നല്ല വഴക്കും തല്ലുമായി പിരിയും...ചിലര് പണ്ട് കൊടുങ്ങല്ലൂര്‍ വഴി പോയവരാണ് ..നന്നായി "പൂരപ്പാട്ട്' പറയാനും,പാടാനും അറിയാം..തൊട്ടടുത്ത്‌ വീടൊന്നും ഇല്ലാത്തോണ്ട് അന്ന് ആരും അടിക്കാന്‍ വരില്ല...
വന്നാലെ അവന്മാരുടെ വിവരമറിയും...അല്ലപിന്നെ....ഹ ഹ ഹ..
അങ്ങനെ കളി കൊഴുത്തു വരികയാണ്.ഞാന്‍ ബൌണ്ടരിക്ക് അടുത്താണ് ഫീല്‍ഡ് ചെയ്യുന്നത്..ഭാഗ്യം വരയ്ക്കു പുറത്തു പോകുന്ന പന്ത് എടുത്തു എറിഞ്ഞു കൊടുത്താല്‍ മതി..അതുകൊണ്ട് ഒരു നല്ല കാര്യം ഉണ്ട്..ബാറ്റു ചെയ്യുന്ന ടീമിലെ ശത്രുക്കളും മിത്രങ്ങളായി കിട്ടും..നമുക്ക് വേണ്ടി പ്രാര്‍ഥിക്കും..ദൈവമേ..ഒരു ബോളും അസിമിന്റെ കയ്യില്‍ കിട്ടിയെക്കരുതെ എന്ന്...
ക്രീസില്‍ നില്‍ക്കുന്നത് ജലീലാണ്..ഞങ്ങളുടെ ഹീറോ...അന്നത്തെ പേര് കേട്ട വെടിക്കെട്ട്‌ ബാട്സ്മാന്‍..അനീസ്‌ എറിഞ്ഞ ആദ്യ പന്ത് തന്നെ എന്റെ തലയ്ക്കു മുകളിലൂടെ പടുകൂറ്റന്‍ സിക്സര്‍ .പണ്ട് ചെന്ന് വീണതെ അപ്പുറത്തെ വാഴപ്പണയിലും..
ഞാന്‍ പന്ത് വീണ സ്ഥലത്തേക്ക് പോയി ..എവിടെ...പൊടിപോലുമില്ല കണ്ടുപിടിക്കാന്‍..ടണ്‍ ടാണ..ടെന്‍...ആ കാട്ടിനകത്തു എവിടെ കിട്ടാന്‍..
പെട്ടന്നാണ് അത് കണ്ടത്...പകുതി പഴുത്തു നില്‍ക്കുന്ന ഒരു ഏതന്‍കുല..നൂറ്റി അമ്പതു കായയെങ്കിലും കാണും..വേറെ ആരും അത് കണ്ടു എന്ന് തോന്നണില്ല..എങ്കില്‍ എന്നെ അത് അവിടെ നിന്നും അപ്രത്യക്ഷ്മായേനെ..നല്ല നാട്..കൊള്ളാം..എങ്ങനെ എങ്കിലും ഇന്നിത് പൊക്കണം..ഒറ്റയ്ക്ക് ചെയ്യാനുള്ള ദൈര്യം ഇല്ല..ചങ്ങാതിമാരാണ് ശക്തി.കളി കഴിയട്ടെ അതിനെ പറ്റി കൂടുതല്‍ ആലോചിക്കാം..
'കൊച്ചു ഗള്ളാ...ഏതന്‍ കുട്ടാ...നീ അവിടെ ചിരിച്ചോണ്ട് നിന്നൊ...കുറച്ചു കഴിയട്ടെ നിനക്ക് ഞങ്ങള്‍ എട്ടിന്റെ പണി തരും..നോക്കിക്കോ '..ഞാന്‍ മനസ്സില്‍ പറഞ്ഞു..
എന്നെ കണ്ടില്ലെങ്കിലും വേറെ പന്ത് കൊണ്ടു കളി അവിടെ ഉഷാറായി നടക്കുന്നു.ഏതാനും നിമിഷങ്ങള്‍ക്കകം കളിയുടെ കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാകും..
ആര് ജയിക്കുന്നു എന്നതല്ല അപ്പോളെന്റെ ചിന്താ..ആ കുല എങ്ങനെ പൊക്കാം എന്നായിരുന്നു..

കളി കഴിഞ്ഞു പലരും പലവഴിക്ക് പിരിഞ്ഞു..ഞങ്ങള്‍ കഥാപാത്രങ്ങള്‍ മാത്രം ബാക്കിയായി..ആരോടെങ്കിലും ഇത് പറയാതെ പറ്റില്ല.ആരോട് പറയും..ഞാന്‍ നാരായണനെ വിളിച്ചു..അവനോടു കാര്യം പറഞ്ഞു..."..നാരായണാ...നമുക്കൊരു തമാശ കളിക്കാം ഡാ...രാജന്‍ സാറിന്റെ വാഴപ്പണയില്‍ നല്ലൊരു ഏതന്‍ പഴുത്തു നില്‍ക്കുന്നു.നമുക്ക് അതങ്ങ് പൊക്കിയാലോ..."
നല്ല ഐഡിയ...അവന്‍ തന്നെ അത് മാറ്റവന്മാരോടും പറഞ്ഞു..എല്ലാര്‍ക്കും ഇക്കാര്യത്തില്‍ ഒറ്റ മനസ്സ്..
എങ്ങനെ മുറിക്കും..പിന്നെ അതായി ആലോചന..അതിനുള്ള വഴിയും ഒടുവില്‍ നാരായണന്‍ തന്നെ കണ്ടെത്തി..
സമ്മതിക്കണം അവനെ...എത്ര കഷ്ടപ്പെടുന്നു അവന്‍...!!

രാത്രി തന്നെ അത് മുറിക്കും..ഇപ്പോള്‍ പള്ളിയില്‍ ആളുണ്ട്.ഇശാഹ് നമസ്കാരത്തിന് ശേഷം പള്ളിപിരിഞ്ഞു ആള്‍ക്കാര്‍ പോകുമ്പോള്‍ നമുക്ക് പണി നടത്താം..ഉറപ്പിച്ചു...അതുവഴിയാണ് ആള്‍ക്കാര്‍ പോകുന്നത്.അസമയത് അവിടെ കണ്ടാല്‍ തെറ്റിദ്ധരിക്കും..ഞങ്ങളാണ് ആള്‍ക്കാര്‍ ..അവരില്‍ പലരുടെയും തെങ്ങ് ഓല മാത്രമാക്കി നിര്‍ത്തിയ ആള്‍ക്കാരാ ഞങ്ങള്‍ ..മാനഹാനി ഭയന്ന് പലരും അത് പുറത്തു പറഞ്ഞില്ലെന്നു മാത്രം..(അവരുടെ നല്ല മനസ്സിന് നന്ദി..അതുകൊണ്ട് ഞങ്ങളെ ആരും 'കരിക്ക് കള്ളാ' എന്ന് ഇന്നുവരെ വിളിച്ചില്ല...)
എന്തായാലും എനിക്കും പള്ളിയില്‍ പോകണം..അത് നിര്‍ബന്ധമാണ്‌..ഇല്ലെങ്കില്‍ ,അടുത്ത ദിവസം ഉസ്താദ്‌ അടിക്കും..
ഞാനാകുമ്പോള്‍ അടിയുടെ എണ്ണം കൂടും..പള്ളിയുടെ അടുത്തല്ലേ എന്റെ വീട് ..അത് തന്നെ കാരണം..
എല്ലാം മുറപോലെ നടന്നു.നമസ്കാരം കഴിഞ്ഞു എല്ലാരും പോയി.ഞങ്ങളെയും കാത്തു പള്ളി കാണികപ്പെട്ടിയുടെ പുറകില്‍ അപ്പോള്‍ രണ്ടുപേര്‍ മറഞ്ഞു നിക്കുന്നുണ്ടായുരുന്നു.
അത് നാരായണനും, ഷൈനും ആയിരുന്നു.ഈ പാതിരാ 'കുല' പാതകത്തിന്റെ സൂത്രധാരകര്‍ ..നാരായണന്റെ കയ്യില്‍ ഒരു കത്തിയുണ്ട്‌.ജഹാംഗീറിന്റെ വീട്ടിലെ പശുക്കള്‍ക്ക് പുല്ലരിയുന്ന കത്തി..ജഹാംഗീറിന്റെ വീട്ടിലാണ് അന്ന് നാരായണന്‍ നിന്നിരുന്നത്..പശുക്കളെ നോക്കണം,പാല് കൊണ്ടു വീടുകളില്‍ കൊടുക്കണം അതായിരുന്നു അന്ന് അവന്റെ ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ ..പിന്നെ പഠനവും.എന്ത് പഠിക്കാന്‍.അവനെ കുറിച്ച് ഞാന്‍ കൂടുതലൊന്നും പറയാനില്ല..എന്നാലെ ഈ കഥ ഇവിടെ തീരില്ല...ഒരു നീണ്ട കഥ ആക്കണം..
ബഷി കാക്കയും,ശിഹാബ് അളിയനും ആയിരുന്നു എന്റെ നാട്ടിലെ പേര് കേട്ട ബീഡി വലിക്കാര്‍ ..അവര്‍ വലിച്ചു കളയുന്ന ബീടിതുണ്ട് പറക്കാന്‍ അന്ന് വേറൊരു ടീം ഉണ്ടായിരുന്നു.അവരുടെ ആരേം പേര് ഞാന്‍ പറയുന്നില്ല.നാളെ നാട്ടില്‍ പോകാനുള്ളതാ...അവന്മാര് ഇത് കണ്ടാല്‍ എന്നെ പഞ്ഞിക്കിടും ..തീര്‍ച്ച..
എങ്കിലും ഒരാളുടെ പേര് ഞാന്‍ പറയാം..ഷിനു..അവന്‍ എന്റെ സ്വന്തം അളിയനാണ് കേട്ടോ..അമ്മാവന്റെ മകന്‍..ഇന്ന് ഇവനെ പോലെ നല്ലവന്‍ കോട്ടൂരില്‍ ആരുമില്ലെന്നാ ഇടയ്ക്കു ഞാന്‍ കേട്ടത്...അവധിക്കു പോകുമ്പോള്‍ അവനെ പോയി ഒന്ന് കാണണം..ആ കവിളില്‍ ഒരു ഉമ്മ കൊടുക്കണം ...ഇടയ്ക്കു അവനു നെയ്യാര്‍ ഡാം സബ് ഇന്‍സ്പെക്ടര്‍ വക ഉജ്ജ്വല സ്വീകരണം ഉണ്ടായിരുന്നു എന്ന് കേട്ടു..അതിനാ..അല്ലപിന്നെ..മോഷണതിനല്ല കേട്ടോ അവന്‍ അകത്തായത്..ജനസേവനം നടത്തിയതിയതിനാ ...)

ഇനി ഈ കഥയില്‍ അവനാണ് നായകന്‍..ഞങ്ങളൊക്കെ വില്ലന്മാരും..നാരായണന്‍ അവനോടും ഈ പാതകത്തിന്റെ കാര്യം പറഞ്ഞു..കൊള്ളാം ..നല്ല കഥ..അങ്ങനെ ഞങ്ങളുടെ എണ്ണത്തില്‍ ഒരാള് കൂടി..അതിനു നാരായണനും,ഷൈനിനും അവന്റെ വക ഒരു തുണ്ടുബീഡി സമ്മാനവും കിട്ടി..ഇന്ന് കോട്ടൂരിലെ ബീഡിവലിക്കാരുടെ എണ്ണം നോക്കുമ്പോള്‍ ഈ രണ്ടുപെരുകള്‍ കൂടി കാണാം..അഭിമാനിക്കാം...
ഷിനു കൂടി ആയപ്പോള്‍ ടീം ഉഷാറായി...ഇനി എല്ലാം അവന്‍ നോക്കിക്കോളും..

നല്ല ഇരുട്ട് ..കയ്യിലുള്ളത് മിന്നല്‍ സായിപ്പ് റേഡിയോയില്‍ ഇട്ടതിനു ശേഷം ഒഴിവാക്കിയ രണ്ടു ചാര്‍ജു തീര്‍ന്ന ബാറ്റെറി ദേശാഭിമാനി പത്രത്തിനുള്ളില്‍ പൊതിഞ്ഞു ഉണ്ടാക്കിയ ടോര്‍ച്ചു ലൈറ്റ്..(അങ്ങനെ വിളിക്കാമോ എന്ന് എനിക്കറിയില്ല..പ്രിയ വായനക്കാര്‍ ക്ഷമിക്കുക...ഞങ്ങള്‍ക്ക് അത് അന്ന് ടോര്‍ച് തന്നെയാണ്...അത്രമാത്രം അറിഞ്ഞാല്‍ മതി...)
ഇടവഴി കടന്നു വേണം വാഴപ്പണയില്‍ എത്താന്‍. വഴി അരികിലാണ് കാവല്‍ക്കാരന്‍ സൈനുലാബ്ദീന്‍ വാച്ചരുടെ മാടം..അങ്ങേരുടെ കാര്യം ഷിനു നോക്കിക്കൊളാം എന്ന് ഏറ്റു..വാച്ചരുടെ "ബെസ്റ്റ് കമ്പനി" ആയിരുന്നു അന്ന് അവന്‍..
പോകുന്നതിനു മുന്‍പ് തന്നെ തക്കിളി സായിപ്പിന്റെ കാളവണ്ടിയില്‍ നിന്നും ഒരു വലിയ ചാക്ക് ഞാന്‍ അടിച്ചു മാറ്റിയിട്ടുണ്ടായിരുന്നു..കുല മൂടാന്‍...ആരും കാണണ്ടല്ലോ..
ഞങ്ങള്‍ ഷിനുവിന്റെ മെസ്സേജും കാത്തു നിന്നു..അതറിഞ്ഞിട്ടു വേണം അറ്റാക്ക് തുടങ്ങാന്‍..എല്ലാം പെട്ടന്ന് ആയിരിക്കണം..
പോയ ഉടന്‍ തന്നെ അവന്‍ തിരിച്ചു വന്നു.,കാര്യം പറഞ്ഞു...
വാച്ചര്‍ നല്ല നാടന്‍ പട്ടയും അകത്താക്കി പുതച്ചു മൂടി കൂര്‍ക്കം വലിച്ചു കിടന്നു ഉറങ്ങുന്നു..ഇനി ആകാശം ഇടിഞ്ഞു വീണാലും അങ്ങേരു എണീക്കില്ല..അതുറപ്പ്‌...
ഇനി താമസം ഇല്ല...നാരായണനും,ഞാനും,ഷൈനും വാഴക്ക് അടുത്തേക്ക് നീങ്ങി..അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ പട്ടാളക്കാരനെ കണ്ട ഇന്ത്യന്‍ പട്ടാളക്കാരനെപ്പോലെ..ഓരോ മൂവ്മെന്റും സൂക്ഷിച്ചു..
ബാക്കിയുള്ളവര്‍ വരമ്പില്‍ തന്നെ നിന്നു..ആരെങ്ങിലും വന്നാല്‍ അറിയണമല്ലോ..ഓടി രക്ഷപ്പെടാം..
ഞാന്‍ സ്ഥലം കാണിച്ചു കൊടുത്തു.നാരായണന്‍ മുന്‍പേ നടന്നു.ഷൈന്‍ ചെറുതായി ഒന്ന് ടോര്‍ച്ചു അടിച്ചു നോക്കി...
സബരിമല മുരുഗാ...ഇവിടെ അല്ലെ ആ വാഴ നിന്നത്..ഏതന്‍ കായകള്‍ എന്നെ നോക്കി ചിരിച്ചത്..തന്നെ..സംശയം ഇല്ല.
പിന്നെ,ഇതെവിടെ പോയി..ഞാന്‍ ആ വാഴയുടെ മൂട് തപ്പി നോക്കി..
സര്‍വേശ്വരാ...വാഴക്കുല മാത്രമല്ല....വാഴയുടെ മൂട് പോലും കാണാനില്ല അവിടെ..'ആട് കിടന്നിടത്ത് പൂട പോലും ഇല്ല'എന്ന് പറഞ്ഞു കേട്ടിട്ടേ ഉള്ളു..ഇപ്പോള്‍ അതും കണ്ടു..ഇതെന്തു മറിമായം..മായയോ..മന്ദ്രമോ..
ഇവന്മാരെല്ലാം കൂടി എന്നെ ശരിയാക്കിയത് തന്നെ...നീ തന്നെ എന്നെ കാത്തോളണേ ..ആണ്ടവാ...
പേര് അറിയാവുന്ന എല്ലാ ദൈവങ്ങളേം അന്നേരം ഞാന്‍ പേരെടുത്തു വിളിച്ചു പ്രാര്‍ഥിച്ചു..
ഏതോ വീരന്‍ നേരത്തെ പണി പറ്റിച്ചിരിക്കുന്നു...അവനാണ് കള്ളന്‍..അവന്റെ കാലു കഴുകി കുടിക്കണം..
തീക്കട്ടയിലും ഉറുമ്പോ..അവനെ നമിക്കുന്നു..കുല മാത്രമല്ല,വാഴയെ തന്നെ അവന്‍ മൂടോടെ പൊക്കി കൊണ്ടു പോയിരിക്കുന്നു..
അവനെ നേരില്‍ കണ്ടിരുന്നെങ്കില്‍ ഒരു ഗ്ലാസ് നാരങ്ങാ വെള്ളവും,കപ്പലണ്ടി മുട്ടായിയും വാങ്ങി കൊടുക്കാമായിരുന്നു..
ആ വാഴപ്പണയില്‍ വേറെ കാക്കാന്‍ പറ്റിയ കുലകള്‍ ഒന്നും ഇല്ലാത്തതു കൊണ്ടു മഹത്തായ ആ ഉദ്യമം അവിടെ ഉപേക്ഷിച്ചു..
കുറെ ചീത്തവിളി ഞാന്‍ കേട്ടു....അത് ഞാന്‍ തന്നെ അത് കേള്‍ക്കണമല്ലോ...

'.....അമ്പട പുളുസൂ...അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ...കട്ടത്‌ ആരാണെന്ന് അറിയണമല്ലോ'..
എന്റെ ഉള്ളിലെ പോലീസുകാരന്റെ ബുദ്ധി ഉണര്‍ന്നു (എന്ന് കരുതി ഞാന്‍ പോലീസുകാരനല്ല കേട്ടോ..ആഗ്രഹം ഉണ്ടായിരുന്നു..ആവാന്‍ പറ്റിയില്ല..അതെന്റെ സ്വകാര്യ ദുഖമായി എഴുതി തള്ളി..അല്ലാതെ വേറെ നിവൃത്തി ഇല്ലല്ലോ...)

കാലാന്തരത്തില്‍ ആ സത്യം ഞാന്‍ കണ്ടു പിടിച്ചു...എങ്കിലും എനിക്ക് അത് വിശ്വസിക്കാന്‍ തോന്നിയില്ല..കാരണങ്ങള്‍ പലതായിരുന്നു..ആദ്യാവസാനം വരെ ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന ഒരാള്‍ എപ്പോള്‍ എങ്ങനെ അത് നടത്തി എന്ന കാര്യം ആര്‍ക്കെങ്കിലും വിശ്വസിക്കാന്‍ പറ്റുമോ..
സത്യം പറയുന്നതിന് മുന്‍പ് അവന്‍ ഒരു വാക്ക് കൂടി എന്നോട് പറഞ്ഞു...."..നീ ഇത് മറ്റാരോടും പറയരുതേ അസിമേ.."..എന്ന്..
അന്ന് ഞാന്‍ അത് ആരോടും പറയാതെ മൂടി വെച്ചു..പറഞ്ഞിരുന്നെങ്കില്‍ സംശയം ഇല്ല അവന്റെ കയ്യും,കാലും നാരായണന്‍ തല്ലി ഓടിക്കുമായിരുന്നു..അതവന്റെ സത്യ പ്രതിഞ്ഞയാണ്..
ഇനി സാരമില്ല...ഞാനത് ഈ ലോകത്തോട്‌ വിളിച്ചു പറയുന്നു...ആ 'കുല' പാതകം നടത്തിയത് മറ്റാരുമല്ല..
എന്റെ സ്വന്തം അളിയന്‍ ഷിനു ആയിരുന്നു...അവനു അല്ലാതെ അതിനു ധൈര്യം ഉള്ള ഒരാള്‍ ആ നാട്ടില്‍ അന്ന് വേറെ ആരും ഉണ്ടായിരുന്നില്ല..അതാണ്‌ പച്ച പരമാര്‍ത്ഥം..
'മോനെ..നാരായണാ...നീ ഇതങ്ങു ക്ഷമിചെക്കണേ ഡാ'...ദൈവം കാത്തു..അതിനു നിനക്ക് മലയാളം എഴുതാനും വായിക്കാനും അറിയില്ലല്ലോ...നിന്റെ വീട്ടില്‍ ഇന്റര്‍നെറ്റ്‌ കണക്ഷനും ഇല്ല..നന്നായി ..അതുകൊണ്ട് പിടിച്ചു നില്‍ക്കാം...

രാജന്‍ സാറിനോട് അവസാനമായി ഒരു വാക്ക് കൂടി...." ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ സാറിന് മനസ്സിലായിട്ടുണ്ടാവും..
ഈ 'കുല' പാതകത്തില്‍ എനിക്ക് എതൊരു പങ്കും ഇല്ലെന്നു..കള്ളനെ ഒപ്പം കൂട്ടി എന്നതേ ഉള്ളു..അതൊരു തെറ്റാണോ സാറേ..എന്നാലെ അതങ്ങ് ക്ഷമിചെക്കൂ..."
അങ്ങനെ ഈ കഥയില്‍ രാജന്‍ സാറും ഒരു ഹീറോ ആയി...അഭിമാനിക്കൂ...അഭിമാനിക്കൂ....
'..ഞാന്‍ നേരത്തെ പറഞ്ഞത് സാര്‍ മറക്കണ്ട...അടുത്ത മാസം ഒരു പാര്‍ടി പിരിവു ഉണ്ട്..നിയമസഭാ ഇലക്ഷന്റെ..
എന്റെ പിള്ളേര് വരും അവിടെ...കാര്യമായിട്ട് സഹായിചെക്കണം...അപേക്ഷയാണ്...."

ഇനിയും ഉണ്ട് കേട്ടോ എഴുതാന്‍....തത്ക്കാലം ഇവിടെ നിര്‍ത്താം..ഇടയില്‍ പറയാതെ പോയ കുറെ കഥകള്‍ ഉണ്ട്..
ഖരീം സാര്‍ "അസിമേ നീ എഴുതിക്കോടാ..." എന്ന് പറയുകയാണെങ്കില്‍ ഞാനൊരു പരമ്പര തന്നെ തുടങ്ങിയേക്കാം..
ഇത്തരം മണ്ടത്തരങ്ങള്‍ വായിക്കാന്‍ നിങ്ങളും കൂടെ ഉണ്ടാവണം..എന്തെ....ഉണ്ടാവില്ലേ...?
അപ്പോള്‍ എല്ലാം പറഞ്ഞത് പോലെ.........ഒരു പാതിരാ 'കുല'പാതകത്തിന്റെ കഥ...അല്ല കുലമോഷണത്തിന്റെ കഥ ഇവിടെ തീരുന്നു..

സ്നേഹത്തോടെ ...സ്വന്തം അസിം കോട്ടൂര്‍ ..

ഇത് ഇവിടേം വായിക്കാം..ഈ ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ മതി : http://vettamonline.com/?p=7554