Pages

13 May 2013

സാന്ത്വനമേകുന്ന സൌഹൃദങ്ങള്‍ ..



ഏതൊരാളിന്റെയും വ്യക്തിപരവും സാമൂഹ്യപരവുമായ  ജീവിതത്തില്‍ സൌഹൃദങ്ങള്‍ക്കുള്ള സ്ഥാനം വളരെ വലുതാണ്‌.,സൌഹൃദങ്ങള്‍ തന്നെയാണ് പലരെയും നല്ല ചിന്തകളിലേക്കും പ്രവര്‍ത്തികളിലേക്കും എത്തിക്കുന്നത്.മോശം സൌഹൃദങ്ങള്‍ ചിലരെ മോശം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കുന്നു.പരസ്പരം മനസ്സിലാക്കാതെ തമ്മില്‍ കുറ്റപ്പെടുത്തിയും,തമ്മില്‍ കണ്ടാല്‍ മിണ്ടാന്‍ പോലും കഴിയാതെ  പോകുന്ന അവസ്ഥ വരെയെത്തുന്ന  നിരവധി സൌഹൃദങ്ങളും നമുക്കിടയില്‍ ഉണ്ട്.
എന്റെ ജിവിതത്തില്‍ നിര്‍ണ്ണായകമായ പല തീരുമാനങ്ങളെടുക്കാനും സൌഹൃദങ്ങള്‍  ഒരുപാട് സഹായിച്ചിട്ടുണ്ട്.പത്ര പ്രവര്‍ത്തന മേഖലയില്‍ ജോലി നോക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ടുള്ള യാത്രകളും,വ്യക്തിബന്ധങ്ങളും ഇടപെടലുകളും  സിനിമാ,രാഷ്ട്രീയ,സാംസ്കാരിക രംഗത്ത്‌ എനിക്കൊരുപാട് നല്ല സുഹൃത്തുക്കളെ തന്നു.അതെനിക്കേറെ സന്തോഷവും,അഭിമാനവും  തരുന്ന കാര്യമാണ്.എന്തുകാര്യമായാലും,ഏതു സമയത്തു വിളിച്ചു പറഞ്ഞാലും ജോലിസംബന്ധമായ തിരക്കും,തടസ്സങ്ങളും  ഇല്ലെങ്കില്‍ അവര്‍ അതു നടത്തി തരാറുമുണ്ട്.ഓര്‍ക്കുട്ട്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയകള്‍ വഴി പരിചയപ്പെട്ടിട്ടുള്ള നിരവധി നല്ല സുഹൃത്തുക്കളും എനിക്കുണ്ട്.ഇങ്ങിനെയുള്ള ആത്മാര്‍ഥമായ സൌഹൃദങ്ങള്‍  തന്നെയാണ് ഇതുവരെ എനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്പാദ്യമായി ഞാന്‍ കാണുന്നത്.!!

എന്നാല്‍,ഞാന്‍ അമിതമായി വിശ്വസിച്ച പല  സൌഹൃദങ്ങളും  പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടതായും വന്നിട്ടുണ്ട്.അവര്‍ പ്രതീക്ഷിക്കുന്ന തരത്തിലുള്ള ഒരു 'സുഹൃത്ത്‌' ആകാന്‍ എനിക്ക് കഴിയാത്തതു തന്നെയാണ് കാരണം. 
 ഓര്‍ക്കുട്ട്, ഫേസ്ബുക്ക് വഴി പരിചയപ്പെട്ടിട്ടുള്ള കുറച്ചുപെരെയും അങ്ങനെ എനിക്ക് ഒഴിവാക്കേണ്ടാതായി വന്നിട്ടുണ്ട്.സൗഹൃദം മാത്രമല്ല അവര്‍ക്ക് മറ്റുപല ''ലക്ഷ്യ''ങ്ങളും ഉണ്ടെന്നു വ്യക്തമായി മനസ്സിലാക്കിയതിനു ശേഷമാണ് ഇവരെ ഒഴിവാക്കിയിട്ടുള്ളത്.ഓണ്‍ലൈന്‍ ബന്ധങ്ങളെ  അതെ ഗൌരവത്തോടെ മാത്രമേ  ഞാന്‍ കാണുന്നുള്ളൂ.ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ എന്താണെന്നും,ഇതുവഴി എന്തൊക്കെയാണ് നടക്കുന്നതെന്നും ഞാന്‍ പറയേണ്ട കാര്യമില്ലല്ലോ.?ഇപ്പോള്‍ വ്യക്തമായ ഒരകലം ഞാന്‍  ഈ -ഇടങ്ങളില്‍  സൂക്ഷിക്കുന്നുണ്ട്.നമ്മളില്‍ ഏറെ പേരും  ഫേസ്ബുക്ക് വഴി പരിചയപ്പെട്ടവരായതിനാല്‍  കൂട്ടത്തില്‍ പറഞ്ഞു പോയതാണ്.ഇതൊരു കരുതലായി മാത്രം കണ്ടാല്‍ മതി.

ഇനി ഞാന്‍ പറഞ്ഞു വന്ന വിഷയത്തിലേക്ക് വരാം.നാട്ടിലെ എനിക്കേറ്റവും പ്രിയപ്പെട്ട ഒരു സുഹൃത്താണ് അനീസ്‌..,വെറുമൊരു സുഹൃത്ത്‌ മാത്രമാണവന്‍ എന്നും പറയാനാവില്ല.എന്നെ അറിയാവുന്നവര്‍ക്കെല്ലാം  അവനെയും അറിയാം.ഒരേ ചിന്തയും,രണ്ടു ശരീരവുമായി കഴിഞ്ഞ രണ്ടുപേര്‍. എന്ന് പറയുന്നതാവും ശരി.എന്റെയും അവന്റെയും വീട്ടുകാരും,നാട്ടുകാരും,മറ്റു സുഹൃത്തുക്കളും ഇന്നും അങ്ങനെയാണ് പറയുന്നത്.ബാല്യകാലത്തെ സുഖമുള്ള ഓര്‍മകളില്‍ തുടങ്ങി ഇപ്പോഴും ഊഷ്മളമായി തുടര്‍ന്നുകൊണ്ടിരിക്കുന്ന ബന്ധമാണ് ഞങ്ങളുടെത്. അല്പ നേരം മുമ്പാണ് ഞാനും അവനുമായുള്ള ഫോണ്‍ വിളി അവസാനിച്ചത്.അവന്‍ ഇപ്പോള്‍ ഒരു കോളേജ്‌ അദ്ധ്യാപകന്‍ കൂടിയാണ്.അവന് ജോലി ലഭിച്ചതറിഞ്ഞു അവനെക്കാള്‍ കൂടുതല്‍ സന്തോഷിച്ചതും ഞാന്‍ തന്നെയാണ്.ഇതുവരെ ഞങ്ങള്‍ പിണങ്ങിയിട്ടുള്ളതായി എന്റെ ഓര്‍മ്മയിലില്ല. എനിക്ക് പ്രധാനപ്പെട്ട എന്ത് കാര്യങ്ങള്‍ ഉണ്ടായാലും ഞാനാദ്യം  ചര്‍ച്ച ചെയ്യുന്നതും അനീസുമായാണ്.നല്ല സുഹൃത്തുക്കള്‍  എപ്പോഴും നമുക്കൊരു ആശ്വാസം തന്നെയാണ്.അനീസുമായുള്ള ബന്ധം പോലെ പ്രിയപ്പെട്ടതാണ് അവന്റെ ജ്യേഷ്ടന്‍ അരാഫത്തുമായും എനിക്കുള്ളത്.പല പ്രതിസന്ധി ഘട്ടങ്ങളിലും ഇരുവരും എനിക്ക് നല്‍കിയിട്ടുള്ള മാനസ്സിക പിന്തുണയും,സഹായവും തന്നെയാണ് ഒരുകാലത്ത് എനിക്ക് ജീവിക്കാന്‍ തന്നെ പ്രചോദനമായിരുന്നതെന്ന് കൂടി പറയാതെ വയ്യ.!!
അനീസിന്റെ  ഹീറോ ഹോണ്ട സ്പ്ലെണ്ടെര്‍ ബൈക്കിനു പുറകിലല്ലാതെ കോട്ടൂരിലോ,പരിസരപ്രദേശങ്ങളിലോ എന്നെ അധികം ആരും കണ്ടിട്ടില്ല.ഞാന്‍ അവന്റെയൊപ്പമോ അല്ലെങ്കില്‍ അവന്‍ എന്റെയൊപ്പമോ ഇല്ലെങ്കില്‍ കാണുന്നവര്‍ ''നിന്റെ വലം കയ്യെവിടെ ഡാ അസിമെ...അല്ലെങ്കില്‍ അനീസെ..'' എന്ന് അന്വേഷിക്കുമായിരുന്നു.പിന്നീട് ഞാന്‍ സ്വന്തമായി ഒരു ബൈക്ക്‌ വാങ്ങിയപ്പോഴും കോട്ടൂരില്‍ ഞാന്‍ ഉണ്ടെങ്കില്‍ പല യാത്രകളും ഞങ്ങള്‍ ഒരുമിച്ചായിരിക്കും നടത്തുക.ആവശ്യം എന്തായാലും,ആരുടേതായാലും ശരി, ഞങ്ങള്‍ക്ക് ഒരേ തീരുമാനവും,ഒരൊറ്റ മനസ്സുമായിരിക്കും..!!

ഗ്രാമപ്രദേശങ്ങളിലും,ആദിവാസി ഊരുകളിലും മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുക,
സ്കൂളുകളിലും,കോളേജുകളിലും വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട്‌ കുട്ടികള്‍ക്ക് ബോധവത്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കുക എന്നതൊക്കെ ഞങ്ങളുടെ കടമയായി കണ്ടു ലാഭേച്ഛയില്ലാതെ ചെയ്തു വന്നു.എസ്.എഫ്.ഐ, ഡി വൈ എഫ് ഐ സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെ രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളില്‍ ഞങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുമ്പോഴും പാര്‍ട്ടിക്ക് പുറത്തുള്ള വ്യക്തിപരമായ ബന്ധങ്ങള്‍ ഉപയോഗിച്ച് ഇത്തരം ജന സേവന പ്രവര്‍ത്തനങ്ങളില്‍ ഞങ്ങളെപ്പോഴും സജീവമായിരുന്നു.കാരണം,പൊതുജനങ്ങള്‍ക്ക് കൂടുതല്‍ ഉപയോഗപ്പെടുന്ന പല പ്രവര്‍ത്തികളിലും ഞങ്ങള്‍ രാഷ്ട്രീയത്തെ കൂട്ടിക്കലര്‍ത്താന്‍  ആഗ്രഹിച്ചിരുന്നില്ല.രാഷ്ട്രീയം അനുഭാവികളെ മാത്രമേ സൃഷ്ട്ടിക്കുകയുള്ളൂ.അതിനു പുറത്തു നിന്നുള്ള പ്രവര്‍ത്തനങ്ങളാണ് നാടിനും,നാട്ടുകാര്‍ക്കും കൂടുതല്‍ പ്രയോജനപ്പെടുകയുള്ളൂ എന്ന തിരിച്ചറിവ് ഞങ്ങള്‍ക്കുണ്ടായിരുന്നു. വ്യക്തമായ രാഷ്ട്രീയ ചിന്തകളും,ആദര്‍ശങ്ങളും ഞങ്ങള്‍ക്കുണ്ടായിരുന്നെങ്കിലും നാട്ടില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കളാകാന്‍ ഞങ്ങള്‍ ആഗ്രഹിച്ചിരുന്നില്ല എന്നതാണ് സത്യം.രാഷ്ട്രീയത്തിന്റെ  പേരില്‍ ഒതുങ്ങാതെ ചെയ്യുന്ന കാര്യങ്ങളുടെ ഗുണം മുഴുവന്‍ ആളുകള്‍ക്കും ഒരുപോലെ ലഭ്യമാകണമെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു.രാഷ്ട്രീയപരമായി അതു ഞങ്ങള്‍ക്ക് കുറച്ചു ശത്രുക്കളെ നല്‍കിയെങ്കിലും ഇന്നുവരെ പകരം വെയ്ക്കാനില്ലാത്ത ഒരു മാതൃകയായി കോട്ടൂരുകാരുടെ മനസ്സിലുണ്ട്.ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ഞങ്ങള്‍ക്ക് ഞങ്ങള്‍ തന്നെയായിരുന്നു ധൈര്യവും പ്രചോദനവും..!!

എന്നാല്‍,കഴിഞ്ഞ കുറെ നാളുകളായി നാട്ടിലെ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍  ആകെ തകര്‍ന്ന നിലയിലാണ്.ആദര്‍ശം പറഞ്ഞു നടന്ന പലരും പല വര്‍ഗീയ പാര്‍ട്ടികളുടെയും  കൊടികളുടെ കീഴില്‍ ഒതുങ്ങി സംഘടിച്ചു കൊണ്ടിരിക്കുന്നു.അവര്‍ക്കിടയില്‍ ജാതിയും മതവും അതിരുകള്‍ തീര്‍ക്കുന്നു.അസീമും ബൈജുവും ആന്റണിയും സംസാരിക്കുന്നത് വര്‍ഗ്ഗീയതയുടെ കണ്ണില്‍. കണ്ടു തുടങ്ങിയിരിക്കുന്നു.സൌഹൃദങ്ങള്‍ക്കിടയില്‍ പോലും ജാതിമത ചിന്തകള്‍ ഉടലെടുത്തിരിക്കുന്നു.സുഖകരമെന്നു കരുതിയ പല സൌഹൃദങ്ങളും വൈകിട്ടുള്ള പരിപടികളായി ഒതുങ്ങി.എനിക്ക് അടുത്ത് അറിയാവുന്ന പലരും ലഹരിയില്ലാതെ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലായി മാറി.

ഈ പ്രവാസ ജീവിതത്തിനിടയിലും എന്റെ മനസ്സ് നിറയെ നാടിനെക്കുറിച്ചുള്ള ആകുലതകളാണ്.ദിവസവുമുള്ള വാര്‍ത്തകള്‍ ശുഭകരമല്ല.നാട് മാറുന്നു..നന്മകളും..ഈ പോക്ക് അപകടമാണ്..എന്റെ ഗ്രാമം മാത്രമല്ല  എല്ലാ സ്ഥലത്തെയും അവസ്ഥ ഇതു തന്നെയാണ്.ഇതു മാറണമെങ്കില്‍ നല്ല ചിന്തകളും കൂട്ടായ്മകളും പ്രവര്‍ത്തികളും ഉണ്ടാകണം.മനുഷ്യര്‍ക്കും,പ്രകൃതിക്കും,മറ്റു ജന്തു ജാലങ്ങള്‍ക്കും ദോഷമാകാത്ത  ഏതുവഴിയും അതിനായി നമുക്ക് തെരഞ്ഞെടുക്കാം...ഒന്നിച്ചു അണിചേരാം...അതിനു ലക്ഷ്യ ബോധവും,ദൃഡവുമായ  നല്ല സൌഹൃദങ്ങള്‍ ഉണ്ടാകണം.ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന മനുഷ്യനാകണം..!!

''അനീസ്‌ ..അവിടെ നിന്നും ഓരോ വാര്‍ത്തകള്‍ കേള്‍ക്കുമ്പോഴും ഞാന്‍ നൊമ്പരപ്പെടാറുണ്ട്...നമ്മുടെ ആ ഗ്രാമവും,ഗ്രാമക്കാഴ്ച്ചകളും ഓര്‍ക്കാറുണ്ട്.അതൊരിക്കലും നഷ്ട്ടപ്പെടാന്‍ നമ്മള്‍ അനുവദിക്കരുത്.
അനീസ്‌..,... ഞാനുടന്‍ മടങ്ങി വരും..നമുക്ക് പഴയ കാലത്തേക്ക് തിരിച്ചു പോകാം..നിന്റെ ബൈക്കിനു പുറകില്‍ ഞാനില്ലാതെ എങ്ങനെയാ...നാളെ നമുക്കൊരു ബോധവത്കരണ ക്ലാസ്‌ വയ്ക്കണം.നമ്മള്‍ ഒന്നാണെന്ന് ഒരിക്കല്‍ കൂടി വിളിച്ചു പറയണം.നാളെ നാട് നമ്മളെ ഓര്‍ത്തു അഭിമാനിക്കണം...
എല്ലാം കൈവിട്ടു പോയിരിക്കുകയാണെന്ന് അറിയാം..ഒക്കെ അറിഞ്ഞിട്ടും അറിയാത്ത ഭാവത്തില്‍ നീ തിരക്കിലാണെന്നും എനിക്കറിയാം...നിന്നെക്കാള്‍ തിരക്കിലാണ് ഇപ്പോള്‍ ഞാനും...!!
 സ്വന്തം ജീവിതവും,സ്വപ്നങ്ങളും തന്നെയാണല്ലോ എല്ലാവര്‍ക്കും പ്രിയപ്പെട്ടത്....!!

No comments:

Post a Comment