Pages

01 March 2011

ഒരു പാതിരാ 'കുല' പാതകത്തിന്‍റെ കഥ.




ഞാനൊരു കഥ പറയാം..ഒരു പാതിരാ 'കുല'പാതകതിന്റെ കഥ.പച്ച മലയാളത്തില്‍ പറഞ്ഞാല്‍ കുല മോഷണം.അത് തന്നെ.
കഥ വായിച്ചു ആരെങ്കിലും കുലയുടെ അവകാശവാദവും പറഞ്ഞു വന്നാല്‍ ഇപ്പോഴേ ഒരു മുന്‍കൂര്‍ജാമ്യം..
'ഈ കഥയ്ക്കോ,കുലക്കോ,കഥാപാത്രങ്ങള്‍ക്കോ ജീവിച്ചു കൊതിതീരാതെ നാട്ടുകാര്‍ തല്ലികൊന്നവരുമായോ,മരിക്കാതെ ജീവിക്കുന്നവരുമായോ എന്തെങ്കിലും തരത്തില്‍ സാദ്രിശ്യം തോന്നുന്നെങ്കില്‍ അത് തികച്ചും സ്വാഭാവികം മാത്രമാണ്..
(അതിന്റെ പേരില്‍ ആരും എന്നെ തല്ലാന്‍ വന്നെക്കരുത്..)
അതിനൊപ്പം 'ദയവായി ആരും എന്നെ ഒറ്റിക്കൊടുക്കരുതെ...' എന്ന അപേക്ഷ കൂടി..

സ്നേഹത്തോടെ ഞങ്ങളുടെ രാജന്‍ സാറിനോട് .."സാറിത് വായിക്കുന്നുണ്ടെങ്കില്‍ ഇനിയും പാര്‍ട്ടി പിരിവുമായി അങ്ങയുടെ അടുത്ത് വരാനുള്ളതാണ്..ആയിരം തരാനുള്ള ഇടത്തു അഞ്ഞൂറ് തന്നു ഞങ്ങളെ ഒഴിവാക്കരുത്‌..പ്ലീസ്....


ഇതെന്നെ എഴുതാന്‍ പ്രേരിപ്പിച്ച നാട്ടിലെ അറിയപ്പെടുന്ന കള്ളന്മാരായിരുന്ന ശശിമേശിരിയെയും,കായംകുളം കൊച്ചുണ്ണിയെയും,മീശ മാധവനെയും മനസ്സില്‍ ധ്യാനിച്ച്‌ അവരുടെ ഫോടോസ്ടാറ്റ് പടത്തിന് മുന്നില്‍ രണ്ടു ചന്ദനത്തിരി കത്തിച്ചു വച്ച് തുടങ്ങാന്‍ പോകുവാ...വരുന്നിടത്ത് വെച്ചു കാണാം..അല്ലപിന്നെ...(അയ്യോ..തിരി കത്തുന്നില്ലല്ലോ..!!)

കഥയിലേക്ക് കടക്കുന്നതിനു മുന്‍പ് ഞാന്‍ താരങ്ങളെ പരിചയപ്പെടുത്താം..അവരാണ് ഇതിലെ നായകന്മാരും,വില്ലന്മാരും...
അത് അന്ത കാലം...ഇപ്പൊ അതെല്ലാം മാറിപ്പോച്ചു കണ്ണാ...!!
വേണ്ട..വഴിയെ പറഞ്ഞു പോകാം..അവന്മാരെ ആദ്യമേ അങ്ങ് പൊക്കി വെയ്ക്കണ്ട..അതാണ്‌ അതിന്റെ ഒരു ശരി...
പലരും ഇന്ന് നല്ല നിലയിലെത്തി.അധ്യാപകര്‍ ,സ്വകാര്യ സ്ഥാപനങ്ങളില്‍ വര്‍ക്ക് ചെയ്യുന്നവര്‍ , വിദേശങ്ങളില്‍ നല്ല ജോലി നോക്കുന്നവര്‍ ....ഈശ്വരാ ..നീ ഒരു സംഭവം തന്നെ...ബുദ്ധിയില്ലാത്ത അവര്‍ക്ക് നീ നല്ല ബുദ്ധി കൊടുത്തല്ലോ..
സന്തോഷമായി..ഇവന്മാരെന്റെ കൂട്ടുകാര്‍ ആയിരുന്നു എന്ന് പറയാന്‍ അഭിമാനിക്കുന്നു...(സോപ്പ്..സോപ്പ്..)

ഇവന്മാരെ ഒക്കെ നന്നാക്കാന്‍ നടന്ന ഞാന്‍ മാത്രം എങ്ങും എത്താതെ പോയി..സ്വഭാവം നന്നാവണം എന്ന് പറയുന്നത് എത്രയോ ശരി..അതാവാം കാരണം അല്ലെ..ഏതുവരെ പോകും എന്ന് നോക്കാം..അല്ലപിന്നെ..
ഇനി നമുക്ക് ആ കഥയിലേക്ക് കടക്കാം...
വര്‍ഷങ്ങള്‍ക്കു മുന്‍പ്..ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ..തൊണ്ണൂറ്റി...പണ്ടാരം..അത് മറന്നു.എങ്ങനെ മറക്കാതിരിക്കും.ഇന്ന് ഇത് കുത്തിക്കുറിക്കേണ്ട ഗതി വരുമെന്ന് അന്ന് അറിയില്ലയിരുന്നല്ലോ.എന്തായാലും വര്‍ഷക്കണക്ക് അവിടെ നില്‍ക്കട്ടെ....ഞാനൊരു സൂചന തരാം...ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ്..കഥ തുടരാന്‍ അത് മതി..ബാക്കി നിങ്ങള്‍ ഊഹിച്ചു പൂരിപ്പിച്ചോളൂ..!

ഒരു അവധിക്കാലം...പള്ളിക്കൂടം അടച്ചു.രണ്ടുമാസം ഇനി അങ്ങോട്ട്‌ പോണ്ട...സാറന്മാരെ കൊണ്ടുള്ള ശല്യം തീര്ന്നുക്കിട്ടി.അതാണോരു ആശ്വാസം..മൂന്നു കിലോമീറ്റര്‍ നടത്തം .. ഇനി അതും വേണ്ട...എന്തെങ്കിലും കഴിച്ചു ശരീരവും,സൌന്തര്യവും ഒന്ന് ഉഷാറാക്കണം..എന്നിട്ട് വേണം ആ ശൈനിയോട്‌ " ഐ ലവ് യു" എന്നൊന്ന് പറയാന്‍..ഒരു ദിവസം പറഞ്ഞതാണ് : "നീ പോടാ..കരുമ്പാ..കരുമാടീ "..എന്ന് അവള്‍ പറഞ്ഞു..അതൊരു നീറ്റലായി മനസ്സില്‍ കിടക്കുകയാണ്..നിന്നേം കൊണ്ടേ ഞാന്‍ പോകൂ എന്ന വാശിയും...പു ഹ ഹ ഹ...അന്ന് "ഫെര്‍ ആന്റ് ലോവലി" എന്ന് കേട്ടിട്ടുപോലുമില്ല..ഇന്നത്തെ പിള്ളാരുടെ ഓരോരോ ഭാഗ്യങ്ങളെ...ഇന്ന് പ്രേമിക്കാന്‍ എന്തെല്ലാം മാര്‍ഗങ്ങള്‍ ..ഇന്റര്‍നെറ്റ്‌..മൊബൈല്‍ ഫോണ്‍ ..ചാറ്റിംഗ്..മെസ്സേജ് അങ്ങനെ എന്തെല്ലാം...
അയലത്തെ ഗള്‍ഫുകാരന്‍ അഷറഫ് ഇക്കാന്റെ മോന്‍ ഷമീറിന്റെ വീട്ടില്‍ നിന്നും വാങ്ങി കടലാസില്‍ പൊതിഞ്ഞു ഞാന്‍ സൂക്ഷിച്ചു വെച്ചിരുന്ന കുട്ടിക്യുറ പൌഡര്‍ കൊണ്ടാണ് അന്ന് മാനം കാത്തിരുന്നത്.."എങ്ങനെ വെളുക്കും..കാക്ക കുളിച്ചാല്‍ കൊക്കാകില്ലല്ലോ മോനെ അസിമേ".. എന്ന അപരാധം വേറെയും കേക്കേണ്ടി വന്നു..ഇപ്പോള്‍ ആലോചിച്ചപ്പോള്‍ ആ പറഞ്ഞത് ശരിയാണെന്ന് തോന്നുന്നു...

ഇനി രണ്ടുമാസം മദ്രസ്സ പഠനം..പിന്നെ ഞാന്‍ പറഞ്ഞ തയ്യാറെടുപ്പുകള്‍ ..വീടിനു തൊട്ടടുത്താണ് മദ്രസ്സ."ഹിദായത്തുല്‍ ഇസ്ലാം മദ്രസ്സ"..ഇന്നും വെണ്ടയ്ക്ക അക്ഷരത്തില്‍ ആ ബോര്‍ഡ് അവിടെ ഉണ്ട്..രണ്ടേ,രണ്ടു കാര്യത്തിലെ ഉമ്മാക്ക് എന്നോട് നിര്‍ബന്ധമുണ്ടായിരുന്നുള്ളൂ..പള്ളിയിലും,പളിക്കൂടതിലും മുടങ്ങാതെ പോകണം..ഒന്ന് അതായിരുന്നു.അങ്ങനെ എങ്കിലും കുറച്ചുനേരം അവര്‍ക്കൊരു സമാധാനം കിട്ടുമായിരുന്നല്ലോ..അതുതന്നെ.
പിന്നെ ഒന്ന്...അത് ഞാന്‍ പറയൂല്ല..ഇന്ന് ഞാന്‍ പോത്ത്‌ പോലെ വളര്‍ന്നു പനമരം പോലെ പന്തലിച്ചു എങ്കിലും നടത്തി കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല.ഹ ഹ ഹ...ഞാനാരാ മോന്‍..ഒരു പണി അങ്ങോട്ടും ഇരിക്കട്ടെ...!!

ഉച്ചക്ക് മദ്രസ്സ വിടും.പിന്നെ പറയണ്ട.രാജന്‍ സാറിന്റെ കൊയ്തുകഴിഞ്ഞു കിടക്കുന്ന വയലിലാണ് ഞങ്ങള്‍ ക്രിക്കറ്റ് കളിച്ചിരുന്നത്..കൊയ്ത്തു കഴിഞ്ഞു മണ്ണ് ഉണങ്ങി തുടങ്ങുമ്പോള്‍ തന്നെ ഞങ്ങള്‍ അവിടം നിലംതല്ലി കൊണ്ടു അടിച്ചു ശരിയാക്കി കളിക്കാന്‍ പാകത്തിലാക്കി ഇടും.
ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ ഈ കഥയിലെ താരങ്ങള്‍ ..ഇനി ഞാന്‍ അവരുടെ പേര് പറയാം.അനീസ്‌,ഹാഷിം,ഹക്കീം,ജഹാംഗീര്‍ പിന്നെ ഞങ്ങളുടെ പതിനെട്ടാം കമ്പനിയില്‍ പെട്ട നാരായണനും,ഷൈന്‍ രാജും പിന്നെ ഈ പാവം ഞാനും...മൊത്തം എഴുതി കൂട്ടി നോക്കുമ്പോള്‍ ഏഴു പേര്‍ ...ഒരു അരയുടെ കുറവ്..അതവിടെ കിടക്കട്ടെ..ഈ കഥയിലേക്ക് ഇനിയും ഒരാള്‍ കൂടി വരാനുണ്ട്..അപ്പോള്‍ ശരിയാവും..
ഉച്ചക്ക് പള്ളി വിടുന്ന സമയം നോക്കി ഷൈനും,നാരായണനും വയലില്‍ തന്നെ ഉണ്ടാവും..തെങ്ങിന്‍ മടല് കൊണ്ടു ഉണ്ടാക്കിയ ബാറ്റില്‍ റബ്ബര്‍ പന്ത് കൊണ്ടു തട്ടിയും,മുട്ടിയും കളികുന്നത് കണ്ടാല്‍ ഇവനൊക്കെ ഭാവിയിലെ 'സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ' ആയി പോകുമെന്ന് കരുതി..ഇന്നിവര്‍ കല്യാണം കഴിഞ്ഞു കുട്ടികളുമായി ജീവിതത്തില്‍ പന്ത് കളിച്ചു കൊണ്ടിരിക്കുന്നു.ഞങ്ങളുടെ കൂട്ടത്തില്‍ എങ്ങുമെത്താതെ പോയ രണ്ടു കിടിലങ്ങള്‍ ....
ഇന്ന് ഇവന്മാരുടെ കാലു കഴുകി കുടിക്കണം എന്ന് ഇടയ്ക്കു ഉമ്മ ഓര്‍മ്മപ്പെടുതാറുണ്ട്.."ഡാ അസിമേ...നിന്റെ കൂടെ നടന്ന ആ ഷൈനിനേം,നാരായണ നേം കണ്ടു നീ പഠിക്കെടാ" ...എന്ന്...
ചെറുപ്പത്തിലെ അവന്മാര് പെണ്ണ് കെട്ടി..വേറെ ജോലിയും,കൂലിയൊന്നും ഇല്ലാത്തോണ്ട് ഒന്ന്,രണ്ടു പില്ലെരുണ്ടായി..
അതാണോ വലിയ കാര്യം...ഹും...ഇവന്മാരെ കൊണ്ടു പണ്ടാരടങ്ങിയല്ലോ..ഇവന്മാര്‍ക്കൊക്കെ പെണ്ണ് കെട്ടിച്ചു കൊടുത്ത ദീക്കനെയും,മല്ലന്‍ കാണിയും വേണം തല്ലാന്‍....(വേണ്ട...തല്ലണ്ട...ഇവന്മാര് പെണ്ണ് കെട്ടിയത് കൊണ്ടു വീട്ടില്‍ അടങ്ങി ഒതുങ്ങി കിടക്കുന്നു..ഇല്ലെങ്കില്‍ എന്നെ പോലെ നാട് തെണ്ടാനും,നാട്ടാരെ നന്നാക്കാനും നടക്കുമായിരുന്നു..നല്ല കഥയായി..
അയ്യോ..പിന്നേം കഥയുടെ ഗതി മാറി...എവിടെ കുല...ഹ ഹ ഹ....ഇനി അങ്ങോട്ട്‌ പോകാം.!!
കുറഞ്ഞ പേജില്‍ ഈ കഥ എഴുതി തീര്‍ത്തില്ലെങ്കിലെ ഖരീം സാര്‍ (വെട്ടം,ഓണ്‍ലൈന്‍ മാഗസിന്‍, എഡിറ്റര്‍ ),എന്റെ മുട്ടുകാല് തല്ലി ഒടിക്കും..
അതുകൊണ്ട് ഇനി അവിടെന്നു പറഞ്ഞു തുടങ്ങാം...



അങ്ങനെ ഒരു വ്യാഴഴ്ച വന്നെത്തി..ഉച്ചക്ക് ശേഷം മദ്രസ ഉണ്ടാവില്ല..പൂട്ടികെട്ടി ഉസ്താദ് വീട്ടില്‍ പോകുന്ന ദിവസം..ഇനി ശനിയാഴ്ച രാവിലെ അങ്ങേരെ നോക്കിയാല്‍ മതി.
അന്നാണ് വയലില്‍ ക്രിക്കറ്റ് മത്സരം കൊഴുക്കുന്ന ദിവസം..എവിടെ കൊഴുക്കാന്‍ ..ഞങ്ങളല്ലേ ആള്‍ക്കാര്‍ ..തീരുന്നതിനു മുന്‍പേ തന്നെ നല്ല വഴക്കും തല്ലുമായി പിരിയും...ചിലര് പണ്ട് കൊടുങ്ങല്ലൂര്‍ വഴി പോയവരാണ് ..നന്നായി "പൂരപ്പാട്ട്' പറയാനും,പാടാനും അറിയാം..തൊട്ടടുത്ത്‌ വീടൊന്നും ഇല്ലാത്തോണ്ട് അന്ന് ആരും അടിക്കാന്‍ വരില്ല...
വന്നാലെ അവന്മാരുടെ വിവരമറിയും...അല്ലപിന്നെ....ഹ ഹ ഹ..
അങ്ങനെ കളി കൊഴുത്തു വരികയാണ്.ഞാന്‍ ബൌണ്ടരിക്ക് അടുത്താണ് ഫീല്‍ഡ് ചെയ്യുന്നത്..ഭാഗ്യം വരയ്ക്കു പുറത്തു പോകുന്ന പന്ത് എടുത്തു എറിഞ്ഞു കൊടുത്താല്‍ മതി..അതുകൊണ്ട് ഒരു നല്ല കാര്യം ഉണ്ട്..ബാറ്റു ചെയ്യുന്ന ടീമിലെ ശത്രുക്കളും മിത്രങ്ങളായി കിട്ടും..നമുക്ക് വേണ്ടി പ്രാര്‍ഥിക്കും..ദൈവമേ..ഒരു ബോളും അസിമിന്റെ കയ്യില്‍ കിട്ടിയെക്കരുതെ എന്ന്...
ക്രീസില്‍ നില്‍ക്കുന്നത് ജലീലാണ്..ഞങ്ങളുടെ ഹീറോ...അന്നത്തെ പേര് കേട്ട വെടിക്കെട്ട്‌ ബാട്സ്മാന്‍..അനീസ്‌ എറിഞ്ഞ ആദ്യ പന്ത് തന്നെ എന്റെ തലയ്ക്കു മുകളിലൂടെ പടുകൂറ്റന്‍ സിക്സര്‍ .പണ്ട് ചെന്ന് വീണതെ അപ്പുറത്തെ വാഴപ്പണയിലും..
ഞാന്‍ പന്ത് വീണ സ്ഥലത്തേക്ക് പോയി ..എവിടെ...പൊടിപോലുമില്ല കണ്ടുപിടിക്കാന്‍..ടണ്‍ ടാണ..ടെന്‍...ആ കാട്ടിനകത്തു എവിടെ കിട്ടാന്‍..
പെട്ടന്നാണ് അത് കണ്ടത്...പകുതി പഴുത്തു നില്‍ക്കുന്ന ഒരു ഏതന്‍കുല..നൂറ്റി അമ്പതു കായയെങ്കിലും കാണും..വേറെ ആരും അത് കണ്ടു എന്ന് തോന്നണില്ല..എങ്കില്‍ എന്നെ അത് അവിടെ നിന്നും അപ്രത്യക്ഷ്മായേനെ..നല്ല നാട്..കൊള്ളാം..എങ്ങനെ എങ്കിലും ഇന്നിത് പൊക്കണം..ഒറ്റയ്ക്ക് ചെയ്യാനുള്ള ദൈര്യം ഇല്ല..ചങ്ങാതിമാരാണ് ശക്തി.കളി കഴിയട്ടെ അതിനെ പറ്റി കൂടുതല്‍ ആലോചിക്കാം..
'കൊച്ചു ഗള്ളാ...ഏതന്‍ കുട്ടാ...നീ അവിടെ ചിരിച്ചോണ്ട് നിന്നൊ...കുറച്ചു കഴിയട്ടെ നിനക്ക് ഞങ്ങള്‍ എട്ടിന്റെ പണി തരും..നോക്കിക്കോ '..ഞാന്‍ മനസ്സില്‍ പറഞ്ഞു..
എന്നെ കണ്ടില്ലെങ്കിലും വേറെ പന്ത് കൊണ്ടു കളി അവിടെ ഉഷാറായി നടക്കുന്നു.ഏതാനും നിമിഷങ്ങള്‍ക്കകം കളിയുടെ കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാകും..
ആര് ജയിക്കുന്നു എന്നതല്ല അപ്പോളെന്റെ ചിന്താ..ആ കുല എങ്ങനെ പൊക്കാം എന്നായിരുന്നു..

കളി കഴിഞ്ഞു പലരും പലവഴിക്ക് പിരിഞ്ഞു..ഞങ്ങള്‍ കഥാപാത്രങ്ങള്‍ മാത്രം ബാക്കിയായി..ആരോടെങ്കിലും ഇത് പറയാതെ പറ്റില്ല.ആരോട് പറയും..ഞാന്‍ നാരായണനെ വിളിച്ചു..അവനോടു കാര്യം പറഞ്ഞു..."..നാരായണാ...നമുക്കൊരു തമാശ കളിക്കാം ഡാ...രാജന്‍ സാറിന്റെ വാഴപ്പണയില്‍ നല്ലൊരു ഏതന്‍ പഴുത്തു നില്‍ക്കുന്നു.നമുക്ക് അതങ്ങ് പൊക്കിയാലോ..."
നല്ല ഐഡിയ...അവന്‍ തന്നെ അത് മാറ്റവന്മാരോടും പറഞ്ഞു..എല്ലാര്‍ക്കും ഇക്കാര്യത്തില്‍ ഒറ്റ മനസ്സ്..
എങ്ങനെ മുറിക്കും..പിന്നെ അതായി ആലോചന..അതിനുള്ള വഴിയും ഒടുവില്‍ നാരായണന്‍ തന്നെ കണ്ടെത്തി..
സമ്മതിക്കണം അവനെ...എത്ര കഷ്ടപ്പെടുന്നു അവന്‍...!!

രാത്രി തന്നെ അത് മുറിക്കും..ഇപ്പോള്‍ പള്ളിയില്‍ ആളുണ്ട്.ഇശാഹ് നമസ്കാരത്തിന് ശേഷം പള്ളിപിരിഞ്ഞു ആള്‍ക്കാര്‍ പോകുമ്പോള്‍ നമുക്ക് പണി നടത്താം..ഉറപ്പിച്ചു...അതുവഴിയാണ് ആള്‍ക്കാര്‍ പോകുന്നത്.അസമയത് അവിടെ കണ്ടാല്‍ തെറ്റിദ്ധരിക്കും..ഞങ്ങളാണ് ആള്‍ക്കാര്‍ ..അവരില്‍ പലരുടെയും തെങ്ങ് ഓല മാത്രമാക്കി നിര്‍ത്തിയ ആള്‍ക്കാരാ ഞങ്ങള്‍ ..മാനഹാനി ഭയന്ന് പലരും അത് പുറത്തു പറഞ്ഞില്ലെന്നു മാത്രം..(അവരുടെ നല്ല മനസ്സിന് നന്ദി..അതുകൊണ്ട് ഞങ്ങളെ ആരും 'കരിക്ക് കള്ളാ' എന്ന് ഇന്നുവരെ വിളിച്ചില്ല...)
എന്തായാലും എനിക്കും പള്ളിയില്‍ പോകണം..അത് നിര്‍ബന്ധമാണ്‌..ഇല്ലെങ്കില്‍ ,അടുത്ത ദിവസം ഉസ്താദ്‌ അടിക്കും..
ഞാനാകുമ്പോള്‍ അടിയുടെ എണ്ണം കൂടും..പള്ളിയുടെ അടുത്തല്ലേ എന്റെ വീട് ..അത് തന്നെ കാരണം..
എല്ലാം മുറപോലെ നടന്നു.നമസ്കാരം കഴിഞ്ഞു എല്ലാരും പോയി.ഞങ്ങളെയും കാത്തു പള്ളി കാണികപ്പെട്ടിയുടെ പുറകില്‍ അപ്പോള്‍ രണ്ടുപേര്‍ മറഞ്ഞു നിക്കുന്നുണ്ടായുരുന്നു.
അത് നാരായണനും, ഷൈനും ആയിരുന്നു.ഈ പാതിരാ 'കുല' പാതകത്തിന്റെ സൂത്രധാരകര്‍ ..നാരായണന്റെ കയ്യില്‍ ഒരു കത്തിയുണ്ട്‌.ജഹാംഗീറിന്റെ വീട്ടിലെ പശുക്കള്‍ക്ക് പുല്ലരിയുന്ന കത്തി..ജഹാംഗീറിന്റെ വീട്ടിലാണ് അന്ന് നാരായണന്‍ നിന്നിരുന്നത്..പശുക്കളെ നോക്കണം,പാല് കൊണ്ടു വീടുകളില്‍ കൊടുക്കണം അതായിരുന്നു അന്ന് അവന്റെ ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ ..പിന്നെ പഠനവും.എന്ത് പഠിക്കാന്‍.അവനെ കുറിച്ച് ഞാന്‍ കൂടുതലൊന്നും പറയാനില്ല..എന്നാലെ ഈ കഥ ഇവിടെ തീരില്ല...ഒരു നീണ്ട കഥ ആക്കണം..
ബഷി കാക്കയും,ശിഹാബ് അളിയനും ആയിരുന്നു എന്റെ നാട്ടിലെ പേര് കേട്ട ബീഡി വലിക്കാര്‍ ..അവര്‍ വലിച്ചു കളയുന്ന ബീടിതുണ്ട് പറക്കാന്‍ അന്ന് വേറൊരു ടീം ഉണ്ടായിരുന്നു.അവരുടെ ആരേം പേര് ഞാന്‍ പറയുന്നില്ല.നാളെ നാട്ടില്‍ പോകാനുള്ളതാ...അവന്മാര് ഇത് കണ്ടാല്‍ എന്നെ പഞ്ഞിക്കിടും ..തീര്‍ച്ച..
എങ്കിലും ഒരാളുടെ പേര് ഞാന്‍ പറയാം..ഷിനു..അവന്‍ എന്റെ സ്വന്തം അളിയനാണ് കേട്ടോ..അമ്മാവന്റെ മകന്‍..ഇന്ന് ഇവനെ പോലെ നല്ലവന്‍ കോട്ടൂരില്‍ ആരുമില്ലെന്നാ ഇടയ്ക്കു ഞാന്‍ കേട്ടത്...അവധിക്കു പോകുമ്പോള്‍ അവനെ പോയി ഒന്ന് കാണണം..ആ കവിളില്‍ ഒരു ഉമ്മ കൊടുക്കണം ...ഇടയ്ക്കു അവനു നെയ്യാര്‍ ഡാം സബ് ഇന്‍സ്പെക്ടര്‍ വക ഉജ്ജ്വല സ്വീകരണം ഉണ്ടായിരുന്നു എന്ന് കേട്ടു..അതിനാ..അല്ലപിന്നെ..മോഷണതിനല്ല കേട്ടോ അവന്‍ അകത്തായത്..ജനസേവനം നടത്തിയതിയതിനാ ...)

ഇനി ഈ കഥയില്‍ അവനാണ് നായകന്‍..ഞങ്ങളൊക്കെ വില്ലന്മാരും..നാരായണന്‍ അവനോടും ഈ പാതകത്തിന്റെ കാര്യം പറഞ്ഞു..കൊള്ളാം ..നല്ല കഥ..അങ്ങനെ ഞങ്ങളുടെ എണ്ണത്തില്‍ ഒരാള് കൂടി..അതിനു നാരായണനും,ഷൈനിനും അവന്റെ വക ഒരു തുണ്ടുബീഡി സമ്മാനവും കിട്ടി..ഇന്ന് കോട്ടൂരിലെ ബീഡിവലിക്കാരുടെ എണ്ണം നോക്കുമ്പോള്‍ ഈ രണ്ടുപെരുകള്‍ കൂടി കാണാം..അഭിമാനിക്കാം...
ഷിനു കൂടി ആയപ്പോള്‍ ടീം ഉഷാറായി...ഇനി എല്ലാം അവന്‍ നോക്കിക്കോളും..

നല്ല ഇരുട്ട് ..കയ്യിലുള്ളത് മിന്നല്‍ സായിപ്പ് റേഡിയോയില്‍ ഇട്ടതിനു ശേഷം ഒഴിവാക്കിയ രണ്ടു ചാര്‍ജു തീര്‍ന്ന ബാറ്റെറി ദേശാഭിമാനി പത്രത്തിനുള്ളില്‍ പൊതിഞ്ഞു ഉണ്ടാക്കിയ ടോര്‍ച്ചു ലൈറ്റ്..(അങ്ങനെ വിളിക്കാമോ എന്ന് എനിക്കറിയില്ല..പ്രിയ വായനക്കാര്‍ ക്ഷമിക്കുക...ഞങ്ങള്‍ക്ക് അത് അന്ന് ടോര്‍ച് തന്നെയാണ്...അത്രമാത്രം അറിഞ്ഞാല്‍ മതി...)
ഇടവഴി കടന്നു വേണം വാഴപ്പണയില്‍ എത്താന്‍. വഴി അരികിലാണ് കാവല്‍ക്കാരന്‍ സൈനുലാബ്ദീന്‍ വാച്ചരുടെ മാടം..അങ്ങേരുടെ കാര്യം ഷിനു നോക്കിക്കൊളാം എന്ന് ഏറ്റു..വാച്ചരുടെ "ബെസ്റ്റ് കമ്പനി" ആയിരുന്നു അന്ന് അവന്‍..
പോകുന്നതിനു മുന്‍പ് തന്നെ തക്കിളി സായിപ്പിന്റെ കാളവണ്ടിയില്‍ നിന്നും ഒരു വലിയ ചാക്ക് ഞാന്‍ അടിച്ചു മാറ്റിയിട്ടുണ്ടായിരുന്നു..കുല മൂടാന്‍...ആരും കാണണ്ടല്ലോ..
ഞങ്ങള്‍ ഷിനുവിന്റെ മെസ്സേജും കാത്തു നിന്നു..അതറിഞ്ഞിട്ടു വേണം അറ്റാക്ക് തുടങ്ങാന്‍..എല്ലാം പെട്ടന്ന് ആയിരിക്കണം..
പോയ ഉടന്‍ തന്നെ അവന്‍ തിരിച്ചു വന്നു.,കാര്യം പറഞ്ഞു...
വാച്ചര്‍ നല്ല നാടന്‍ പട്ടയും അകത്താക്കി പുതച്ചു മൂടി കൂര്‍ക്കം വലിച്ചു കിടന്നു ഉറങ്ങുന്നു..ഇനി ആകാശം ഇടിഞ്ഞു വീണാലും അങ്ങേരു എണീക്കില്ല..അതുറപ്പ്‌...
ഇനി താമസം ഇല്ല...നാരായണനും,ഞാനും,ഷൈനും വാഴക്ക് അടുത്തേക്ക് നീങ്ങി..അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ പട്ടാളക്കാരനെ കണ്ട ഇന്ത്യന്‍ പട്ടാളക്കാരനെപ്പോലെ..ഓരോ മൂവ്മെന്റും സൂക്ഷിച്ചു..
ബാക്കിയുള്ളവര്‍ വരമ്പില്‍ തന്നെ നിന്നു..ആരെങ്ങിലും വന്നാല്‍ അറിയണമല്ലോ..ഓടി രക്ഷപ്പെടാം..
ഞാന്‍ സ്ഥലം കാണിച്ചു കൊടുത്തു.നാരായണന്‍ മുന്‍പേ നടന്നു.ഷൈന്‍ ചെറുതായി ഒന്ന് ടോര്‍ച്ചു അടിച്ചു നോക്കി...
സബരിമല മുരുഗാ...ഇവിടെ അല്ലെ ആ വാഴ നിന്നത്..ഏതന്‍ കായകള്‍ എന്നെ നോക്കി ചിരിച്ചത്..തന്നെ..സംശയം ഇല്ല.
പിന്നെ,ഇതെവിടെ പോയി..ഞാന്‍ ആ വാഴയുടെ മൂട് തപ്പി നോക്കി..
സര്‍വേശ്വരാ...വാഴക്കുല മാത്രമല്ല....വാഴയുടെ മൂട് പോലും കാണാനില്ല അവിടെ..'ആട് കിടന്നിടത്ത് പൂട പോലും ഇല്ല'എന്ന് പറഞ്ഞു കേട്ടിട്ടേ ഉള്ളു..ഇപ്പോള്‍ അതും കണ്ടു..ഇതെന്തു മറിമായം..മായയോ..മന്ദ്രമോ..
ഇവന്മാരെല്ലാം കൂടി എന്നെ ശരിയാക്കിയത് തന്നെ...നീ തന്നെ എന്നെ കാത്തോളണേ ..ആണ്ടവാ...
പേര് അറിയാവുന്ന എല്ലാ ദൈവങ്ങളേം അന്നേരം ഞാന്‍ പേരെടുത്തു വിളിച്ചു പ്രാര്‍ഥിച്ചു..
ഏതോ വീരന്‍ നേരത്തെ പണി പറ്റിച്ചിരിക്കുന്നു...അവനാണ് കള്ളന്‍..അവന്റെ കാലു കഴുകി കുടിക്കണം..
തീക്കട്ടയിലും ഉറുമ്പോ..അവനെ നമിക്കുന്നു..കുല മാത്രമല്ല,വാഴയെ തന്നെ അവന്‍ മൂടോടെ പൊക്കി കൊണ്ടു പോയിരിക്കുന്നു..
അവനെ നേരില്‍ കണ്ടിരുന്നെങ്കില്‍ ഒരു ഗ്ലാസ് നാരങ്ങാ വെള്ളവും,കപ്പലണ്ടി മുട്ടായിയും വാങ്ങി കൊടുക്കാമായിരുന്നു..
ആ വാഴപ്പണയില്‍ വേറെ കാക്കാന്‍ പറ്റിയ കുലകള്‍ ഒന്നും ഇല്ലാത്തതു കൊണ്ടു മഹത്തായ ആ ഉദ്യമം അവിടെ ഉപേക്ഷിച്ചു..
കുറെ ചീത്തവിളി ഞാന്‍ കേട്ടു....അത് ഞാന്‍ തന്നെ അത് കേള്‍ക്കണമല്ലോ...

'.....അമ്പട പുളുസൂ...അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ...കട്ടത്‌ ആരാണെന്ന് അറിയണമല്ലോ'..
എന്റെ ഉള്ളിലെ പോലീസുകാരന്റെ ബുദ്ധി ഉണര്‍ന്നു (എന്ന് കരുതി ഞാന്‍ പോലീസുകാരനല്ല കേട്ടോ..ആഗ്രഹം ഉണ്ടായിരുന്നു..ആവാന്‍ പറ്റിയില്ല..അതെന്റെ സ്വകാര്യ ദുഖമായി എഴുതി തള്ളി..അല്ലാതെ വേറെ നിവൃത്തി ഇല്ലല്ലോ...)

കാലാന്തരത്തില്‍ ആ സത്യം ഞാന്‍ കണ്ടു പിടിച്ചു...എങ്കിലും എനിക്ക് അത് വിശ്വസിക്കാന്‍ തോന്നിയില്ല..കാരണങ്ങള്‍ പലതായിരുന്നു..ആദ്യാവസാനം വരെ ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന ഒരാള്‍ എപ്പോള്‍ എങ്ങനെ അത് നടത്തി എന്ന കാര്യം ആര്‍ക്കെങ്കിലും വിശ്വസിക്കാന്‍ പറ്റുമോ..
സത്യം പറയുന്നതിന് മുന്‍പ് അവന്‍ ഒരു വാക്ക് കൂടി എന്നോട് പറഞ്ഞു...."..നീ ഇത് മറ്റാരോടും പറയരുതേ അസിമേ.."..എന്ന്..
അന്ന് ഞാന്‍ അത് ആരോടും പറയാതെ മൂടി വെച്ചു..പറഞ്ഞിരുന്നെങ്കില്‍ സംശയം ഇല്ല അവന്റെ കയ്യും,കാലും നാരായണന്‍ തല്ലി ഓടിക്കുമായിരുന്നു..അതവന്റെ സത്യ പ്രതിഞ്ഞയാണ്..
ഇനി സാരമില്ല...ഞാനത് ഈ ലോകത്തോട്‌ വിളിച്ചു പറയുന്നു...ആ 'കുല' പാതകം നടത്തിയത് മറ്റാരുമല്ല..
എന്റെ സ്വന്തം അളിയന്‍ ഷിനു ആയിരുന്നു...അവനു അല്ലാതെ അതിനു ധൈര്യം ഉള്ള ഒരാള്‍ ആ നാട്ടില്‍ അന്ന് വേറെ ആരും ഉണ്ടായിരുന്നില്ല..അതാണ്‌ പച്ച പരമാര്‍ത്ഥം..
'മോനെ..നാരായണാ...നീ ഇതങ്ങു ക്ഷമിചെക്കണേ ഡാ'...ദൈവം കാത്തു..അതിനു നിനക്ക് മലയാളം എഴുതാനും വായിക്കാനും അറിയില്ലല്ലോ...നിന്റെ വീട്ടില്‍ ഇന്റര്‍നെറ്റ്‌ കണക്ഷനും ഇല്ല..നന്നായി ..അതുകൊണ്ട് പിടിച്ചു നില്‍ക്കാം...

രാജന്‍ സാറിനോട് അവസാനമായി ഒരു വാക്ക് കൂടി...." ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ സാറിന് മനസ്സിലായിട്ടുണ്ടാവും..
ഈ 'കുല' പാതകത്തില്‍ എനിക്ക് എതൊരു പങ്കും ഇല്ലെന്നു..കള്ളനെ ഒപ്പം കൂട്ടി എന്നതേ ഉള്ളു..അതൊരു തെറ്റാണോ സാറേ..എന്നാലെ അതങ്ങ് ക്ഷമിചെക്കൂ..."
അങ്ങനെ ഈ കഥയില്‍ രാജന്‍ സാറും ഒരു ഹീറോ ആയി...അഭിമാനിക്കൂ...അഭിമാനിക്കൂ....
'..ഞാന്‍ നേരത്തെ പറഞ്ഞത് സാര്‍ മറക്കണ്ട...അടുത്ത മാസം ഒരു പാര്‍ടി പിരിവു ഉണ്ട്..നിയമസഭാ ഇലക്ഷന്റെ..
എന്റെ പിള്ളേര് വരും അവിടെ...കാര്യമായിട്ട് സഹായിചെക്കണം...അപേക്ഷയാണ്...."

ഇനിയും ഉണ്ട് കേട്ടോ എഴുതാന്‍....തത്ക്കാലം ഇവിടെ നിര്‍ത്താം..ഇടയില്‍ പറയാതെ പോയ കുറെ കഥകള്‍ ഉണ്ട്..
ഖരീം സാര്‍ "അസിമേ നീ എഴുതിക്കോടാ..." എന്ന് പറയുകയാണെങ്കില്‍ ഞാനൊരു പരമ്പര തന്നെ തുടങ്ങിയേക്കാം..
ഇത്തരം മണ്ടത്തരങ്ങള്‍ വായിക്കാന്‍ നിങ്ങളും കൂടെ ഉണ്ടാവണം..എന്തെ....ഉണ്ടാവില്ലേ...?
അപ്പോള്‍ എല്ലാം പറഞ്ഞത് പോലെ.........ഒരു പാതിരാ 'കുല'പാതകത്തിന്റെ കഥ...അല്ല കുലമോഷണത്തിന്റെ കഥ ഇവിടെ തീരുന്നു..

സ്നേഹത്തോടെ ...സ്വന്തം അസിം കോട്ടൂര്‍ ..

ഇത് ഇവിടേം വായിക്കാം..ഈ ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ മതി : http://vettamonline.com/?p=7554

1 comment: